Connect with us

Kerala

കള്ളപ്പണത്തിന് എതിരെ നിലപാടെടുത്തത് ഇടതുപക്ഷം; കോണ്‍ഗ്രസും ബിജെപിയും പ്രോത്സാഹിപ്പിച്ചു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ വന്‍തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പങ്കും തുറന്നുകാട്ടാന്‍ നിരന്തര സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോണ്‍ഗ്രസും അതിനെ പൂര്‍വ്വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ച് കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നുവെന്നത് കേവലം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കള്ളപ്പണത്തിന്റെ വളര്‍ച്ച തടയുകയും നികുതി സംവിധാനങ്ങള്‍ ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവില്‍ എത്തുന്ന പണം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തമായി നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതില്‍ നടന്നുവെന്നത് നിസ്തര്‍ക്കമാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശകലനം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പല സമിതികളെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ് 1950 കളില്‍ നിയമിക്കപ്പെട്ട നിക്കളോസ് കല്‍ദോര്‍ കമ്മിറ്റി. അതിനു ശേഷം 1969ല്‍ നിയമിക്കപ്പെട്ട വാഞ്ചൂ കമ്മിറ്റി ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ അനുമാനം നടത്തി. 1800 കോടി രൂപയാണ് 1968-69 ല്‍ ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്ന കള്ളപ്പണമെന്ന് കമ്മിറ്റി കണ്ടെത്തി. ഇതിനു ശേഷം 1984 ല്‍ കള്ളപ്പണത്തെപ്പറ്റി പഠനം നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു. അവരുടെ കണ്ടെത്തല്‍ ആഭ്യന്തര വരുമാനത്തിന്റെ 21 ശതമാനത്തോളം കള്ളപ്പണത്തിന്റെ വലിപ്പം വരുമെന്നാണ്. അതായത്, 48,422 കോടി രൂപയാണ് 1983-84 ല്‍ കള്ളപ്പണമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ സമിതിതന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14 ല്‍ 162 രാജ്യങ്ങളിലെ നിഴല്‍ സമ്പദ്ഘടനയെപ്പറ്റി പഠനം നടത്തിയ സാമ്പത്തികവിദഗ്ധര്‍ കണ്ടെത്തിയത് 2013-14 ല്‍ ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ തോത് ആഭ്യന്തരവരുമാനത്തിന്റെ 22 ശതമാനമാണെന്നാണ്. ആഭ്യന്തര വരുമാനം വളരുന്ന സംഖ്യയായതിനാല്‍ 2013-14 ല്‍ കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയായാണ് കണക്കാക്കിയത്. സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളര്‍ച്ച വലിയ വേഗം കൈവരിച്ചില്ലെങ്കില്‍ പോലും കള്ളപ്പണത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.

1968 മുതല്‍ 1984 വരെ 25 ഇരട്ടി വളര്‍ന്ന കള്ളപ്പണം 2013-14 ല്‍ 50 ഇരട്ടിയാണ് വളര്‍ന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരി വിപണിയിലെയും ഊഹകച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളര്‍ച്ചയുണ്ടായത്. ഉദാരവത്ക്കരണവും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യലും കള്ളപ്പണം താനേ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. കോഴ ഇടപാടുകളും പൊതുമുതല്‍ കൊള്ളയടിക്കലും വന്‍തോതില്‍ കള്ളപ്പണത്തിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാലപണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. ഇത്തരത്തില്‍ വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തില്‍ വന്ന് 100 ദിവസത്തിനുള്ളില്‍ വിദേശത്തുനിന്നുള്ള കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോട് പറയാന്‍ കേന്ദ്രത്തിന്റെ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തില്‍ നിന്നും ആര്‍ക്കും ഒരു പൈസ കിട്ടിയതായി അറിവായിട്ടില്ല.

2011 ല്‍ യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് & പോളിസി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവ മൂന്ന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബര്‍ 30 നാണ്. മറ്റു രണ്ടു റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കപ്പെട്ടത് ആദ്യത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. (2014 ജൂലായ് 18 നും 2014 ആഗസ്റ്റ് 21 നുമാണ്) ഈ മൂന്നു റിപ്പോര്‍ട്ടുകളും പൊതുമണ്ഡലത്തില്‍ വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സുതാര്യതയില്ലായ്മയ്ക്ക് ഇതില്‍പ്പരം ഒരു ഉദാഹരണം ആവശ്യമില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന്റെ മുഖ്യ കാരണം സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുവെന്ന കണ്ടെത്തലുകളാണ് എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2016 നവംബര്‍ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. കറന്‍സിയുടെ ചംക്രമണം കുറയുമ്പോള്‍ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തരവരുമാനത്തിന്റെ 12 ശതമാനം കറന്‍സിയാണെന്നും ഇത് 6 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും നോട്ടുനിരോധനം ഈലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. എന്നാല്‍, നോട്ടുനിരോധനത്തിനു ശേഷം 5 വര്‍ഷം കഴിയാന്‍ പോവുകയാണ്. കറന്‍സി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണിപ്പോള്‍. അസംഘിടിത മേഖല്യ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല്‍ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മ്മാണം.

വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രൊഫഷണലിസം ഇല്ലാത്ത അന്വേഷണത്തെ ന്യായീകരിച്ച് നടന്ന കോണ്‍ഗ്രസും ബിജെപിയും സൃഷ്ടിച്ച പുകമറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരിക്കുന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണത്തിന്റെ ഒഴുക്ക്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും വ്യാജപ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്.

കുഴല്‍പണം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ശക്തമായ വഴികളിലൂടെയാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കം നടന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.