Connect with us

National

'രാജ്യം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുകയെന്നത് വലിയ വെല്ലുവിളി'; കൊവിഡ് പോരാളികളുമായി സംവദിച്ച് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ആവശ്യകത എത്രയോ ഇരട്ടി വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തിന്റെ പല വിദൂര ഭാഗങ്ങളിലേക്കും എത്തിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയായിരുന്നുവെന്നും മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബന്ധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഓക്‌സിജന്‍ നിറച്ച ടാങ്ക് വളരെ വേഗതയില്‍ ഓടിക്കുക എളുപ്പമല്ല. ചെറിയൊരു ശ്രദ്ധക്കുറവ് ഉണ്ടായാല്‍ പോലും സ്‌ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ട് .ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ ഉണ്ടാക്കുന്ന ധാരാളം പ്ലാന്റുകള്‍ രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ ഉണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാനും ഒരുപാട് ദിവസങ്ങളെടുക്കും. ഈ വെല്ലുവിളി നേരിടാന്‍ ഏറ്റവും വലിയ സഹായമായത് ക്രയോജനിക് ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍, ഓക്‌സിജന്‍ എക്‌സ്പ്രസ്സ്, എയര്‍ഫോഴ്‌സ് എന്നിവയുടെ പൈലറ്റുമാര്‍, ഒക്കെയാണ്. ഇങ്ങനെയുള്ള ഒരുപാട് ആള്‍ക്കാര്‍ യുദ്ധമുഖത്ത് എന്ന പോലെ ജോലി ചെയ്ത് ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചുവെന്നും മോദി പറഞ്ഞു.

തുടര്‍ന്ന് കൊവിഡ് പോരാളികളായ ചിലരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിക്കുകയുമുണ്ടായി. യു പിയിലെ ജോണ്‍പുര്‍ നിവാസി ദിനേശ് ഉപാധ്യായയുമായാണ് അദ്ദേഹം ആദ്യം സംസാരിച്ചത്. ഇരുവരുമായുള്ള സംഭാഷണങ്ങള്‍ ഇങ്ങനെയായിരുന്നു

മോദി: ദിനേശ് ജി നമസ്‌കാരം
ദിനേശ് ഉപാദ്ധ്യായ: നമസ്‌കാരം മോദിജി
മോദി: ആദ്യം താങ്കള്‍ ഒന്ന് സ്വയം പരിചയപ്പെടുത്തൂ.
ദിനേശ്: എന്റെ പേര് ദിനേശ് ബാബുനാഥ് ഉപാദ്ധ്യായ. ഞാന്‍ ജോണ്‍പുര്‍ ജില്ലയിലെ ഹസന്‍പുര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നു സര്‍.
മോദി: ഉത്തര്‍പ്രദേശില്‍ അല്ലേ?
ദിനേശ്: അതേ സര്‍. എനിക്ക് അമ്മയേയും അച്ഛനേയും കൂടാതെ ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ട്.
മോദി: താങ്കള്‍ എന്താണ് ചെയ്യുന്നത്?
ദിനേശ്: ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍, അതായത് ദ്രവീകൃത ഓക്‌സിഡന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: മക്കളുടെ പഠനമൊക്കെ?
ദിനേശ്: നന്നായി നടക്കുന്നു സര്‍
മോദി: ഓണ്‍ലൈന്‍ പഠനമാണല്ലോ?
ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: 17 വര്‍ഷമായി ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്ന താങ്കള്‍ ഡ്രൈവര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന വ്യക്തി കൂടിയാണ്.
ദിനേശ്: ഞങ്ങളുടെ ജോലി ആ തരത്തിലുള്ളതാണല്ലോ സര്‍. ഇനോക്‌സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ തരത്തില്‍ ഓക്‌സിജന്‍ ഒരു സ്ഥലത്ത് എത്തിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു.
മോദി: പക്ഷേ, ഈ കൊറോണയുടെ കാലത്ത് താങ്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ?
ദിനേശ്: അതേ സര്‍.
മോദി: വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ എന്താണ് ചിന്തിക്കുന്നത്? അതായത്, മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ എന്ത് ചിന്തയാണ് താങ്കളുടെ ഉള്ളിലുള്ളത്? ഏറെ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമല്ലോ അല്ലേ? കുടുംബത്തെ പറ്റിയുള്ള ചിന്തകള്‍, കൊറോണയെ കുറിച്ചുള്ള ആശങ്കകള്‍, ജനങ്ങളുടെ ജീവനെ കുറിച്ചുള്ള ആകുലതകള്‍ ഇതൊക്കെയല്ലേ താങ്കളുടെ മനസ്സിലൂടെ കടന്നുപോകുന്നത്?
ദിനേശ്: അങ്ങനെയല്ല സര്‍. ഈ തരത്തിലുള്ള ചിന്തകള്‍ക്കുപരിയായി ഇത് എന്റെ കര്‍ത്തവ്യമാണ്. ഞാനീ ചെയ്യുന്നതു മൂലം ഒരാള്‍ക്കെങ്കിലും ഓക്‌സിജന്‍ ലഭിച്ച് ജീവന്‍ നിലനിര്‍ത്താനായാല്‍ അത് എനിക്കേറെ അഭിമാനം നല്‍കുന്ന നിമിഷമാണ്.
മോദി: താങ്കളുടെ ആശയം വളരെ വ്യക്തമാണ്. ഈ സമയത്ത് താങ്കളെ പോലെയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് അവരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നുണ്ടോ?
ദിനേശ്: തീര്‍ച്ചയായും സര്‍. മുന്‍പൊക്കെ ട്രാഫ്ക് ജാമുകളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ ഞങ്ങളെ സഹായിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ മനസ്സിലാകട്ടെ, എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ള ചിന്തയാണ് ഉള്ളത്. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് വകവെയ്ക്കാതെ ആശുപത്രികളില്‍ എത്തുമ്പോള്‍ അവിടെയുള്ള രോഗികളുടെ ബന്ധുക്കള്‍ രണ്ടു വിരലുകള്‍ കൊണ്ട് “V’” എന്നു കാണിക്കും.
മോദി: അതായത്, “Victory”, വിജയം അല്ലേ?
ദിനേശ്: അതേ സര്‍, തീര്‍ച്ചയായും.
മോദി: വീട്ടിലെത്തിയാല്‍ ഇതൊക്കെ മക്കളോട് പറയാറുണ്ടോ?
ദിനേശ്: അല്ല സര്‍. അവര്‍ എന്റെ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഞാന്‍ ഇനോക്‌സ് എയര്‍ പ്രോഡക്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. എട്ടോ ഒന്‍പതോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നത്.
മോദി: അപ്പോള്‍ മക്കളുമായി ഫോണില്‍ സംസാരിക്കാറുണ്ടോ?
ദിനേശ്: ഉണ്ട് സര്‍. ഇടയ്ക്കിടെ.
മോദി: അച്ഛനെ കുറിച്ച് അവരുടെ മനസ്സില്‍ എന്തൊക്കെ ചിന്തകളാണുള്ളത്?
ദിനേശ്: സര്‍, ജോലി ശ്രദ്ധയോടെ ചെയ്യണം എന്നവര്‍ പറയാറുണ്ട്. മന്‍ഗാവിലും ഞങ്ങളുടെ കമ്പനിയുടെ ഓക്‌സിജന്‍ പ്ലാന്റ് ഉണ്ട്. കമ്പനി ജനങ്ങളെ ഏറെ സഹായിക്കുന്നു.
മോദി: എനിക്ക് വളരെ സന്തോഷമായി ശ്രീ ദിനേശ്. കൊറോണയ്ക്ക് എതിരായ ഈ യുദ്ധത്തില്‍ ഓരോരുത്തരും എങ്ങനെ പങ്കെടുക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എട്ടോ ഒന്‍പതോ മാസം സ്വന്തം കുട്ടികളെയോ മറ്റു കുടുംബാംഗങ്ങളെയോ കാണാതിരിക്കുക. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ചിന്തമാത്രം ഉള്ള മനസ്സുമായി കഴിയുക. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. ദിനേശ് ഉപാദ്ധ്യായയെ പോലെ ലക്ഷക്കണക്കിന് ആളുകളാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
ദിനേശ്: തീര്‍ച്ചയായും സര്‍. നമ്മള്‍ കൊറോണയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
മോദി: അതേ ശ്രീ ദിനേശ്. ഇതുതന്നെയാണ് നമ്മുടെ ലക്ഷ്യവും കരുത്തും. ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ മക്കള്‍ക്ക് എന്റെ ആശംസകള്‍.
ദിനേശ്: നന്ദി സര്‍ നന്ദി
മോദി: നന്ദി.
സുഹൃത്തുക്കളേ, ഒരു ടാങ്കര്‍ ഡ്രൈവര്‍ ഓക്‌സിജനുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ഈശ്വരന്‍ നിയോഗിച്ച ദൂതനായിട്ടാണ് ആളുകള്‍ കാണുന്നത്. എത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണിത്. അതില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും ഏറെയാണ്.
സുഹൃത്തുക്കളേ, വെല്ലുവിളികളുടെ ഈ സമയത്ത് ഓക്‌സിജന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാക്കുവാന്‍ ഭാരതീയ റെയില്‍വേയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓക്‌സിജന്‍ എക്‌സ്പ്രസ്, ഓക്‌സിജന്‍ ടാങ്കറുകളേക്കാള്‍ വേഗത്തിലും കൂടിയ അളവിലും ഓക്‌സിജന്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിമാനം പകരുന്ന ഒരു കാര്യമുണ്ട്. ഈ ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്കു മാത്രമല്ല, നമ്മുടെ രാജ്യത്തെ ഓരോ വനിതയ്ക്കും ഓരോ ഭാരതീയ പൗരനും അഭിമാനം പകരുന്ന കാര്യമാണിത്.

പിന്നീറ്റ് ലോക്കോ പൈലറ്റായ ശിരിഷ ഗജ്‌നിയോട് പ്രധാനമന്ത്രി സംസാരിച്ചു:

മോദി: ശിരിഷാ ജി നമസ്‌തേ.
ശിരിഷ: നമസ്‌തേ സര്‍, എങ്ങനെയുണ്ട്?
മോദി: ഞാന്‍ സുഖമായിരിക്കുന്നു. താങ്കള്‍ ലോക്കോ പൈലറ്റ് എന്ന നിലയില്‍ ജോലി ചെയ്യുന്നു. മാത്രമല്ല, ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ഓടിക്കുന്നവരില്‍ ഒരുപാട് വനിതകളുമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ ഗൗരവപൂര്‍ണ്ണമായ ഒരു ജോലിയാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ താങ്കളെ പോലുള്ള വനിതകള്‍ രാജ്യത്തിന്റെ കരുത്തായി മാറുകയാണ്. ഞങ്ങള്‍ക്കറിയേണ്ടത് ഇതിനുള്ള പ്രേരണ എവിടെ നിന്നാണ് ലഭിക്കുന്നത്?
ശിരിഷ: സര്‍, എനിക്ക് പ്രേരണ പകരുന്നത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. എനിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. പക്ഷേ, ഞങ്ങളുടെ അച്ഛന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള പ്രേരണ പകരുന്നു. എന്റെ ഒരു സഹോദരി ബാങ്കുദ്യോഗസ്ഥയാണ്. ഞാന്‍ റെയില്‍വേയിലും
മോദി: കൊള്ളാം ശിരിഷ. സാധാരണ സമയത്തും താങ്കള്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നു. സാധാരണ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന്‍ കൊണ്ടുപോകുന്ന ട്രെയിനാണ് ഓടിക്കുന്നത്. സാധാരണ ഗുഡ്‌സ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ഓക്‌സിജന്‍ ട്രെയിന്‍ കൈകാര്യം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടല്ലേ?
ശിരിഷ: എനിക്ക് ഇതില്‍ സന്തോഷമാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍, ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. ഇതിന് റെയില്‍വേയുടെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ലഭിക്കുന്നു. 125 കിലോമീറ്റര്‍ ദൂരം ഒന്നര മണിക്കൂറു കൊണ്ടാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ഈ ഉത്തരവാദിത്തം ഞാന്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നു.
മോദി: വളരെ നല്ല കാര്യം. അഭിനന്ദനങ്ങള്‍. താങ്കളുടെ മാതാപിതാക്കള്‍ക്ക് പ്രണാമം. പ്രത്യേകിച്ചും മൂന്നു പെണ്‍മക്കള്‍ക്കും ഈ തരത്തിലുള്ള ജോലി നിര്‍വ്വഹിക്കാനുള്ള പ്രേരണ നല്‍കുന്നതിന്. നിങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും പ്രണാമം. കാരണം, നിങ്ങള്‍ പരിമിതികളെ മറികടന്ന് രാജ്യത്തിന് വേണ്ടി കടമ നിറവേറ്റുന്നു. ഒരുപാട് ഒരുപാട് നന്ദി.
ശിരിഷ: നന്ദി സര്‍. താങ്കളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടാകണം.
മോദി: ഈശ്വരന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടാകും. നന്ദി.
ശിരിഷ: നന്ദി സര്‍.

സുഹൃത്തുക്കളേ, നമ്മള്‍ ഇപ്പോള്‍ ശ്രീമതി ശിരിഷയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. അവരുടെ അനുഭവം പ്രചോദനം നല്‍കുന്നു. വാസ്തവത്തില്‍ ഈ പോരാട്ടം വളരെ വലുതാണ്, റെയില്‍വേയെപ്പോലെ തന്നെ, നമ്മുടെ രാജ്യത്തെ വെള്ളം, കര, ആകാശം എന്നീ മൂന്ന് മാര്‍ഗങ്ങളിലൂടെയും ഓക്‌സിജന്‍ എത്തുന്നു. ഒരുവശത്ത്, ഒഴിഞ്ഞ ടാങ്കറുകള്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ വഴി ഓക്‌സിജന്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നു. മറുവശത്ത്, പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ക്രയോജനിക് ടാങ്കറുകള്‍ എന്നിവ വിദേശത്ത് നിന്ന് സ്വദേശത്തേക്ക് കൊണ്ടുവരുന്നു. വ്യോമസേനയും സൈന്യവും ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഡി ആര്‍ ഡി ഒ പോലെയുള്ള സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നു. നമ്മുടെ ശാസ്ത്ര വ്യാവസായിക രംഗങ്ങളിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെയെല്ലാം ജോലികളെ കുറിച്ച് മനസ്സിലാക്കാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. അതുകൊണ്ടാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായിക് ജി നമ്മുടെ കൂടെ കൂടെ ചേരുന്നത്.

മോദി: ശ്രീ പട്‌നായക് ജയ്ഹിന്ദ്
ഗ്രൂപ്പ് ക്യാപ്റ്റന്‍: ജയ്ഹിന്ദ് സര്‍ സാര്‍ ഞാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ കെ പട്‌നായക് ആണ്. ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സംസാരിക്കുന്നു.
മോദി: കൊറോണയുമായുള്ള യുദ്ധത്തില്‍ പട്‌നായിക് ജി, നിങ്ങള്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലോകത്തെല്ലായിടത്തുനിന്നും ടാങ്കറുകള്‍ ഇവിടെ എത്തിക്കുന്നു.ഒരു സൈനികന്‍ എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു ജോലി എങ്ങനെ ചെയ്തുവെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാളെ കൊല്ലാന്‍ നിങ്ങള്‍ ഓടണം. ഇന്ന് നിങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുകയാണ്. ഈ അനുഭവം എങ്ങനെയുണ്ട്?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് നമ്മുടെ നാട്ടുകാരെ സഹായിക്കാനാകുക, ഇത് ഞങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ജോലിയാണ്. സര്‍, ഞങ്ങള്‍ക്ക് ലഭിച്ച ഏതൊരു ദൗത്യവും ഞങ്ങള്‍ വളരെ നല്ല നിലയിലാണ് ചെയ്യുന്നത്.ഞങ്ങളുടെ പരിശീലനവും അനുബന്ധ സേവനങ്ങളും വച്ച് ഞങ്ങള്‍ എല്ലാവരെയും സഹായിക്കുന്നു. തൊഴില്‍ സംതൃപ്തി ആണ് ഏറ്റവും വലിയ കാര്യം സര്‍, അത് വളരെ ഉയര്‍ന്ന തലത്തിലാണ്, അതിനാലാണ് ഞങ്ങള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തുന്നത്.
മോദി: ക്യാപ്റ്റന്‍ താങ്കള്‍ക്ക് ഈ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പ്രയത്‌നങ്ങള്‍ അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യേണ്ടിവന്നു. ഈ ദിവസങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ ഉണ്ടായിരുന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: കഴിഞ്ഞ ഒരുമാസമായി, ഞങ്ങള്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിമാനത്താവളങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഓക്‌സിജന്‍ ടാങ്കറുകള്‍, ദ്രവീകൃത ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എന്നിവ കൊണ്ടുപോവുകയായിരുന്നു. ഏകദേശം 1600 ലധികം പറക്കലുകള്‍ വ്യോമസേന നടത്തി, ഞങ്ങള്‍ 3000 ലധികം മണിക്കൂറുകള്‍ പറന്നു. 160 ഓളം അന്താരാഷ്ട്ര ദൗത്യങ്ങള്‍ നടത്തി. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ആഭ്യന്തരമായി ഉപയോഗിക്കുന്ന എല്ലായിടത്തുനിന്നും ഓക്‌സിജന്‍ ടാങ്കറുകള്‍ എടുക്കുകയാണെങ്കില്‍, രണ്ട് മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ കഴിയും.അന്താരാഷ്ട്ര ദൗത്യത്തിലും, 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഴുവന്‍ ടാങ്കറുകള്‍ കൊണ്ടുവരുന്നതിലും രാജ്യത്തെ അതിവേഗം സഹായിക്കുന്നതിലും വ്യാപൃതരാണ് സര്‍.
മോദി: ക്യാപ്റ്റന്‍ നിങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ എവിടെയൊക്കെ പോകേണ്ടി വന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഹ്രസ്വ അറിയിപ്പില്‍ ഞങ്ങള്‍ക്ക് സിംഗപ്പൂര്‍, ദുബായ്, ബെല്‍ജിയം ജര്‍മ്മനി, യു.കെ തുടങ്ങിയ ഇടങ്ങളിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങളില്‍ പോകേണ്ടി വന്നു സര്‍. ഐ എല്‍ 76, സി 17 തുടങ്ങിയ വിമാനങ്ങള്‍. ഞങ്ങളുടെ ചിട്ടയായ പരിശീലനവും അച്ചടക്കവും കാരണം സമയബന്ധിതമായി ഇവയെല്ലാം ചെയ്യാനായി സര്‍!
മോദി: നോക്കൂ, ഈ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ എല്ലാ സൈനികരും ഏര്‍പ്പെട്ടിരിക്കുന്നതില്‍ രാജ്യം അഭിമാനിക്കുന്നു. അതും വെള്ളം, കര, ആകാശം, എന്നിവിടങ്ങളിലായി. ക്യാപ്റ്റന്‍ നിങ്ങളും വളരെ വലിയ ഉത്തരവാദിത്തമാണ് വഹിച്ചിട്ടുള്ളത്. അതിനാല്‍ ഞാന്‍ നിങ്ങളെയും അഭിനന്ദിക്കുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ മകളും എന്നോടൊപ്പം ഉണ്ട്, സര്‍, അദിതി.
മോദി: വളരെ സന്തോഷം
അദിതി: നമസ്‌കാരം മോദിജീ
മോദി: നമസ്‌കാരം മോളെ നമസ്‌കാരം. അദിതി എത്ര വയസ്സായി?
അദിതി: എനിക്ക് 12 വയസ്സായി ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
മോദി: അപ്പോള്‍ ഈ ഡാഡി യൂണിഫോമില്‍ പുറത്തിറങ്ങുന്നു.
അദിതി: അതെ, എനിക്ക് അതില്‍ അഭിമാനം തോന്നുന്നു. ഇ ത്തരമൊരു സുപ്രധാന ജോലി അദ്ദേഹം ചെയ്യുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയാല്‍ വേദന അനുഭവിക്കുന്ന ആളുകളെ വളരെയധികം സഹായിക്കുകയും നിരവധി രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ കൊണ്ടു വരികയും ചെയ്യുന്നു കണ്ടെയ്‌നറുകളും കൊണ്ടുവരുന്നു.
മോദി: പക്ഷേ മകള്‍ക്ക് അച്ഛനെ ഒരുപാട് മിസ്സ് ചെയ്യും , അല്ലേ?
അദിതി: അതെ, ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും. ഈയിടെയായി വീട്ടിലും അധികം ഉണ്ടാവാറില്ല കാരണം ഇത്രയധികം ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ പോകേണ്ടതുണ്ട് കൂടാതെ കണ്ടെയ്‌നറുകളും ടാങ്കറുകളും അതിന്റെ ഉല്പാദനശാല വരെ എത്തിക്കണം. എന്നാലല്ലേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കു.
മോദി: ഓ അപ്പോള്‍ മോളെ ഓക്‌സിജന്‍ കാരണം ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ഈ ജോലിയെക്കുറിച്ച് ഇപ്പോ എല്ലാ വീടുകളുടെയും ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങി
അദിതി: അതെ
മോദി: അദിതിയുടെ അച്ഛന്‍ എല്ലാവര്‍ക്കും ഓക്‌സിജന്‍ കൊടുക്കുന്ന സേവനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സുഹൃത്തുക്കള്‍ അറിയുമ്പോള്‍ വളരെയധികം ആദരവ് ലഭിക്കുന്നുണ്ടാകും അല്ലേ?
അദിതി: അതെ എന്റെ എല്ലാ ഫ്രണ്ട്‌സും പറയാറുണ്ട് നിന്റെ അച്ഛന്‍ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് അവര്‍ക്കെല്ലാം അഭിമാനം തോന്നുന്നുണ്ട് അത് കാണുമ്പോള്‍ എനിക്കും അഭിമാനം തോന്നുന്നു മാത്രമല്ല എന്റെ കുടുംബം മുഴുവന്‍, എന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മൂമ്മയും എല്ലാവരും അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്റെ അമ്മ ഡോക്ടറാണ്. അമ്മയും രാവും പകലുമില്ലാതെ ജോലി ചെയ്യുന്നു മുഴുവന്‍ സേനയും എന്റെ അച്ഛന്റെ സ്‌ക്വാഡിലെ സൈനികരും എല്ലാവരും വളരെയധികം ജോലി ചെയ്യുന്നു. എനിക്ക് വിശ്വാസമുണ്ട്, എല്ലാവരുടെയും പ്രയത്‌നംകൊണ്ട് ഒരുദിവസം കൊറോണയുടെ യുദ്ധം നമ്മള്‍ തീര്‍ച്ചയായും ജയിക്കും
മോദി: പെണ്‍കുട്ടികള്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ സരസ്വതി വിളയാടുന്നു എന്നാണ് പറയാറുള്ളത്. ഇങ്ങനെ അദിതി പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഈശ്വരന്റെ വാക്കുകള്‍ തന്നെയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം അല്ലെ നടക്കുന്നത് ?
അദിതി: അതെ ഇപ്പോള്‍ എവിടെയും ഓണ്‍ലൈന്‍ ക്ലാസ്സ് ആണ് നടക്കുന്നത്. അത് മാത്രമല്ല, ഞങ്ങള്‍ വീട്ടില്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. പുറത്തേക്കെങ്ങാനും പോകേണ്ടി വന്നാല്‍ ഡബിള്‍ മാസ്‌ക് ധരിച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.
മോദി: ശരി മോളെ നിന്റെ വിനോദങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാമാണ് നിനക്ക് ഇഷ്ടം?
അദിതി: ഞാന്‍ നീന്തലിലും ബാസ്‌കറ്റ്‌ബോളിലും തല്പരയാണ്. അതാണ് എന്റെ ഹോബി. എന്നാല്‍ ഇപ്പോഴത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണിന്റെ സമയത്ത് എനിക്ക് ബേക്കിംഗിലും പാചകത്തിലുമാണ് കൂടുതല്‍ അഭിരുചി. എന്നിട്ട് അച്ഛന്‍ എല്ലാ ജോലിയും കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കുക്കിസും കേക്കും ഉണ്ടാക്കി കൊടുക്കുന്നു.
മോദി: വളരെ നല്ലത്. ശരി മോളെ, വളരെക്കാലത്തിനുശേഷം പപ്പയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. ക്യാപ്റ്റന്‍, ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഞാന്‍ പറയുമ്പോള്‍, നിങ്ങളോട് മാത്രമല്ല നമ്മുടെ എല്ലാ സേനകളോടും കര-നാവിക-വ്യോമസേന എല്ലാവരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരുപാട് നന്ദി ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായക്.
ഗ്രൂപ്പ് ക്യാപ്റ്റന്‍: നന്ദി സാര്‍

---- facebook comment plugin here -----

Latest