Connect with us

National

ക്ലര്‍ക്കിന്റെ വീട്ടില്‍ സിബിഐ പരിശോധന; രണ്ട് കോടിയിലധികം പണവും എട്ട് കിലോ സ്വര്‍ണവും കണ്ടെടുത്തു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരന്റെ വീട്ടില്‍നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു. നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്ലര്‍ക്കായ കിഷോര്‍ മീണയുടെ വീട്ടില്‍ നിന്നാണ് സി ബി ഐ എട്ടുകിലോ സ്വര്‍ണവും 2.17 കോടി രൂപയും പിടിച്ചെടുത്തത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നാല് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സിബിഐ റസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സെക്യൂരിറ്റി കമ്പനി എഫ്‌സിഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി സിബിഐക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. പാസ്സാക്കുന്ന ഓരോ ബില്ലിനും 10 ശതമാനം(പ്രതിമാസം 1.30 ലക്ഷം രൂപ) കമ്മിഷന്‍ നല്‍കണമെന്നാണ് എഫ് സി ഐ അക്കൗണ്ട്‌സ് മാനേജര്‍ കമ്പനിയോട് ആവശ്യപ്പെട്ടത്.പണം വിവിധ കവറുകളായാണ് സൂക്ഷിച്ചിരുന്നത്. ചില പണക്കെട്ടുകളില്‍ തന്നത് ആരെന്നും എന്നാണെന്നും എത്രയുണ്ടെന്നും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.