Connect with us

National

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിദ്യാര്‍ഥികളുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. മുന്നൂറോളം വിദ്യാര്‍ഥികളാണ് ഈ ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍ വി രാമണ്ണയ്ക്ക് നിവേദനം നല്‍കിയത്. വിലയിരുത്തല്‍ നടത്താന്‍ ബദല്‍ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

12ാം ക്ലാസ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാം എടുത്തിട്ടില്ല. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിശാലമായ അഭിപ്രായ സമന്വയമുണ്ടെന്നും ജൂണ്‍ ഒന്നിനകം ആലോചിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 12 മുതല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുമെന്ന് ഗുജറാത്ത് സര്‍ക്കാറും അറിയിച്ചു.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതി മെച്ചപ്പെട്ടാല്‍ പരീക്ഷകള്‍ നടത്താമെന്ന് മിക്ക സംസ്ഥാനങ്ങളും പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നല്‍കുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് മഹാരാഷ്ട്ര പറയുന്നു.

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം, പന്ത്രണ്ടാം ക്ലാസിലെ പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പരീക്ഷ നടത്താന്‍ സിബിഎസ്ഇക്ക് കഴിയും. പന്ത്രണ്ടാം ക്ലാസില്‍ ആകെ 174 വിഷയങ്ങളിലാണ് പരീക്ഷ നടത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍, മാത്തമാറ്റിക്‌സ്, സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ബയോളജി, ഇക്കണോമിക്‌സ് എന്നിവയുള്‍പ്പെടെ 20 പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പരീക്ഷ നടത്തുവാന്‍ സിബിഎസ്ഇക്ക് കഴിയും. ഇതിനുപുറമെ, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം സ്‌കൂളുകളില്‍ പരീക്ഷ എഴുതാനുള്ള ഓപ്ഷനും നല്‍കാമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.

Latest