Malappuram
മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റിന് അനുമതി നിഷേധിച്ചത് പിൻവലിക്കണം; കേന്ദ്രമന്ത്രിക്ക് കേരള മുസ്ലിം ജമാഅത്ത് നിവേദനം നൽകി

മലപ്പുറം | മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റ് നിർമ്മാണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കൂടുതൽ കൊവിഡ് രോഗികളുമുള്ള ജില്ലയായതിനാൽ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം (ദേശീയ പാത അധികൃതർ സംസ്ഥാന സർക്കാറിന് വാക്കാൽ നൽകിയ നിർദ്ദേശത്തെ തുടർന്നാണിത്.) മഞ്ചേരി മെഡിക്കൽ കോളേജിൽ അടിയന്തിരനിർമ്മാണം തുടങ്ങിയ ഓക്സിജൻ പ്ലാന്റിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി വേദനാജനകമാണ്.
അടിയന്തിരമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് തുടങ്ങിയ നിർമ്മാണം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലിസ്റ്റിൽ മലപ്പുറം ജില്ലയുടെ പേരില്ലാത്തതിനാൽ ഇപ്പോൾ നിർമ്മാണം നിറുത്തി വെച്ചിരിക്കുകയാണ്.
ആദിവാസികളുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ലക്ഷകണക്കിന് മനുഷ്യരുടെ ഏകാശ്രയവും ജില്ല പ്രധാന കോവിഡ് ചികിത്സകേന്ദ്രവുമാണ് മഞ്ചേരി മെഡിക്കൽ കോളജ്. മനുഷ്യ ജീവന്റെ വില മനസ്സിലാക്കി ഉടൻ പ്രവർത്താനാനുമതി നൽകുന്നതിന് അടിയന്തിമായ ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂർ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
---- facebook comment plugin here -----