Connect with us

Kerala

കടലാക്രമണം രൂക്ഷം; മൂന്ന് വീടുകള്‍ തകര്‍ന്നു, നിരവധി വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം. വിവിധ ജില്ലകളില്‍ ശക്തമായ കടലാക്രമണമുണ്ടായി. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം അതിശക്തമായി. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കടല്‍ കയറി പരവൂര്‍ മുക്കം പൊഴി ഭാഗത്ത് തീരദേശ റോഡ് ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ നിലവില്‍ 356 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അഞ്ചുതെങ്ങ്, പൂത്തുറ, പരുമാതുറ മേഖലകളിലായി 180ഓളം വീടുകളില്‍ വെള്ളം കയറി. മൂന്ന് സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാവക്കാട്, കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. ചാവക്കാട് കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ എറിയാട് ഒരു വീട് ഭാഗികമായി തകര്‍ന്നു. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവീക്ഷേത്രവും കടലാക്രമണത്തില്‍ തകര്‍ന്നു. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിലാണ്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പല്ലന തോപ്പില്‍ മുക്ക് മുതല്‍ പല്ലന ചന്ത വരെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പത്തോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. മലപ്പുറത്ത് വളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ജില്ലയില്‍ പൊന്നാനി വെളിയങ്കോട് ഭാഗത്തെ 50 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

Latest