International
ഗാസയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ ഉള്‍പ്പെടെ 16 മരണം
ഗാസ സിറ്റി | ഗാസയില്‍ ഇസ്രാഈല്‍ നരനായാട്ട് തുടരുന്നു.ഗാസാ മുമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും ഉള്‍പ്പെടെ നേതാക്കളാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസിന് മുതിര്‍ന്ന നേതാക്കളെ നഷ്ടമായത്. ആക്രമണത്തില്‍ ഫലസ്തീനിലെ മൂന്ന് ടവറുകളും തകര്‍ന്നു.
കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട കാര്യം ഹമാസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ സൈബര്‍ വിഭാഗം മേധാവിയാണ് ബാസിം ഇസ. 2014 ന് ശേഷം ഹമാസ് നഷ്ടമാകുന്ന ഏറ്റവും മുതിര്‍ന്ന ആളാണ് ഇദ്ദേഹം. അതേസമയം, റോക്കറ്റ് ആക്രമണം നടത്തി ഹമാസ് തിരിച്ചടിച്ചതായും ഒരു ഇസ്രാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഫലസ്തീനെ അശാന്തമാക്കി ഇസ്രാഈല്‍ നരനായാട്ട് തുടങ്ങിയത്. വിശുദ്ധ മസ്ജിദുല്‍ അഖ്‌സയില്‍ കയറി വിശ്വാസികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ 65 ഫലസ്തീനികളും പ്രത്യാക്രമണത്തില്‍ ആറ് ഇസ്രാഈല്‍ സൈനികരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഫലസ്തിതിനകളില്‍ 16 കുട്ടികളും ഉള്‍പ്പെടും. 86 കുട്ടികളും 39 സ്ത്രീകളും അടക്കം 365 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഫലസ്തീന്‍ – ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അതീവ ആശങ്ക രേഖപ്പെടുത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌റാഈലിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഹാഡി അംറിനെ മധ്യസ്ത ചര്‍ച്ചകള്‍ക്കായി അയച്ചതായും ഗുട്ടറസ് വ്യക്തമാക്കി.