Connect with us

Kerala

കൊവിഡ് വ്യാപനം; താത്കാലിക ഐ സി യു കേരളത്തിലും ഒരുക്കുന്നു

Published

|

Last Updated

കോഴിക്കോട് മിംസ് ആശുപത്രിയിൽ തയ്യാറായി കൊണ്ടിരിക്കുന്ന മെയ്ക്ക് ഷിഫ്റ്റ് ഐ സി യു

കോഴിക്കോട് | കൊവിഡ് തീവ്രത മുന്നിൽ കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ പറ്റുന്ന മെയ്ക്ക് ഷിഫ്റ്റ് ഐ സി യു ആശയത്തിലേക്ക് കേരളവും. കൊവിഡ് രോഗികൾക്ക് ആവശ്യമായത്ര ഐ സി യു സംവിധാനങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും വരും നാളുകളിൽ ഉണ്ടായേക്കാൻ സാധ്യതയുള്ള ഏത് ഗുരുതര സാഹചര്യവും നേരിടുകയെന്നതിന്റെ ഭാഗമായാണ് താത്കാലികമായി നിർമിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു സംവിധാനത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതി രൂപരേഖയെ കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് അന്വേഷിച്ചു. ഐ സി യുവിൽ ഉണ്ടായിരിക്കേണ്ട മുഴുവൻ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പണികഴിപ്പിക്കുന്ന താത്കാലിക ഐ സി യു സംവിധാനമാണ് മെയ്ക്ക് ഷിഫ്റ്റ് ഐ സി യു.

ഇതിന്റെ നിർമാണത്തിന് സിമന്റ് ബ്ലോക്കുകളോ കല്ലുകളോ ആവശ്യമില്ല. സാധാരണ കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്ലൈവുഡ്, ജി ഐ പൈപ്പുകൾ തുടങ്ങിയവ ഉപയോഗിച്ച് താത്കാലിക ചുമരുകളാണ് ഉയരുന്നത്. ആശുപത്രി വാർഡ് മാതൃകയിലുള്ള സംവിധാനത്തിൽ ക്ലിനിക്കിനും മറ്റുമായി പ്രത്യേക മുറികൾ സജ്ജീകരിക്കും. സ്വകാര്യ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ ഈ സംവിധാനം തയ്യാറാക്കുന്നുണ്ട്. പത്ത് കിടക്കകളുള്ള സംവിധാനം ആദ്യ ഘട്ടത്തിൽ ഇവിടെ ഒരുങ്ങിയിട്ടുണ്ട്.

മറ്റൊന്നിന്റെ പണി നടക്കുന്നു. ഇതിന് പുറമെ 25 രോഗികൾക്കുള്ള മറ്റൊരു ഐ സി യുവും ഉടൻ പണി പൂർത്തിയാകും. ഈ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞത്. ഈ സംവിധാനം സംസ്ഥാനത്തുടനീളം പ്രാവർത്തികമാക്കുന്നതിന് സർക്കാറിനെ സഹായിക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. പരമാവധി പത്ത് ദിവസം വരെ മാത്രമേ പത്ത് കിടക്കകളുള്ള ഈ സംവിധാനം തയ്യാറാക്കാൻ വേണ്ടി വരുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. പുറമെ നിർമാണ ചെലവ് വളരെ കുറവുമാണ്. നിലവിലെ ഐ സി യു കിടക്കകളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ തന്നെ തികയാതെ വരും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഐ സിയു സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കേരളത്തിന് പുറത്ത് കർണാടകയിൽ 2,000 മെയ്ക്ക് ഷിഫ്റ്റ് ഐ സി യു കിടക്ക സംവിധാനമൊരുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ ഇതിന്റെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യം. ആശുപത്രിയോടനുബന്ധിച്ചും മറ്റ് കെട്ടിടങ്ങളിലുമാണ് ഇവിടെ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു ഒരുക്കുന്നത്. സംസ്ഥാനത്ത് ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കേരളത്തിൽ നിലവിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 9,735 ഐ സി യു കിടക്കകളാണുള്ളത്. 3,776 വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest