Connect with us

Kerala

സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിയത് അറിഞ്ഞില്ല; കുത്തിവെപ്പിനെത്തിയ വൃദ്ധരടക്കമുള്ളവര്‍ ദുരിതത്തിലായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചതറിയാതെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തിയവര്‍ ദുരിതത്തിലായി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിയത് അറിയാതെ നിരവധി പേരാണ് ഇന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളുവെന്ന് ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് പലരും അറിയുന്നത്.ഇതോടെ വൃദ്ധരടക്കമുള്ള സാധാരണക്കാര്‍ വലഞ്ഞു. പലരും പുലര്‍ച്ചയോടെ കുത്തിവെപ്പിനെത്തിയിരുന്നു

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എപ്രകാരമാണെന്ന് അറിയാത്തവരാണ് ഇതില്‍ പലരും. ബുധനാഴ്ച രാത്രി മാത്രമാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഇന്നും തിക്കുംതിരക്കുമുണ്ടായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കണമെന്ന മാര്‍ഗനിര്‍ദേശം കാറ്റില്‍പറത്തിയാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.

ഇന്നു മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക.

Latest