Kerala
കൊല്ലത്തെ ദുരൂഹ കൊലപാതകം; മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു
കൊല്ലം | കൊല്ലത്ത് അഞ്ചല്‍ ഏരൂരില്‍ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തിയയാളുടെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തി. വീടിന് സമീപം ഇവർ കുഴിച്ചിട്ടയിടത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വളരെ ആഴത്തിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. കോൺക്രീറ്റ് സ്ലാബുമിട്ടിരുന്നു. ഏറെ നേരം ശ്രമിച്ചതിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.
കൂടുതൽ പരിശോധനക്ക് ശേഷമേ മൃതദേഹം കാണാതായ ഷാജി പീറ്ററി(44)ന്റെതാണെന്ന് സ്ഥിരീകരിക്കൂ. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാണാതായിരുന്ന ഷാജിയെ അനുജന്‍ സാജന്‍ പീറ്റര്‍ തലക്കടിച്ചു കൊല്ലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മാതാവിന്റെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
2018 ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സാജന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ, സാജന്റെ ഭാര്യ ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ ഇവരുടെ ഒരു ബന്ധുവാണ് ഷാജിയുടെ മരണം കൊലപാതമാണോയെന്ന സംശയം പോലീസില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംശയം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ 2018-ലെ ഓണക്കാലത്ത് വീട്ടില്‍ കുടുംബ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.