Connect with us

Kerala

കടല്‍ക്കൊല കേസ്: നഷ്ടപരിഹാര തുക കെട്ടിവെച്ചാലെ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  ഇറ്റാലിയില്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഹരജിയോട് വിയോജിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി . ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പണം കെട്ടിവച്ചതിന്റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നല്‍കാനുള്ള 10 കോടി രൂപ കെട്ടിവെച്ചാല്‍ ഉടന്‍ കേസ് അവസാനിപ്പിക്കാമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. പണം നല്‍കാമെന്ന് ഇറ്റലി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക.

2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. എന്‍ട്രിക ലെക്‌സി എന്ന എണ്ണകപ്പലില്‍ നിന്നുള്ള വെടിയേറ്റാണ് മത്സ്യതൊഴിലാളികള്‍ മരിച്ചത്. ഇറ്റാലിയന്‍ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.