Articles
കുരുന്നുകുരുതികളുടെ രാഷ്ട്രീയമിതാണ്
അമ്മ ആകെ ബേജാറിലാണ്. അച്ഛനോട് ദേഷ്യത്തോടെ ചോദിച്ചു.
“ഇങ്ങള് തെറ കാണാന്‍ നിന്ന പോലെ ഈ വാതില്ക്കല് തന്നെ നിക്കണോ? അകത്തേക്ക് പോയാട്ടെ”. അമ്മ ഇന്നലെ രാത്രി ഉറങ്ങിയിരുന്നില്ല. ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് കൊലപാതകങ്ങള്‍… എല്ലാവരും ഭയപ്പാടോടെ കാത്തിരിക്കുകയാണ് ഇനിയെന്താണ് സംഭവിക്കുക എന്നു പറയാന്‍ പറ്റാത്ത അവസ്ഥ. ആളുകള്‍ സംസാരിക്കാന്‍ പോലും മടിക്കുകയാണ്…
“ഞമ്മളെയാരും എടങ്ങേറാക്കൂല്ല. ഞമ്മളെന്താ കച്ചറക്കാറാ?”
അച്ഛന് മറുപടി അമ്മ കരുതിവെച്ചിട്ടുണ്ടായിരുന്നു. “ങ്ഹാ, കച്ചറക്കാരെ മാത്രേ എടങ്ങേറാക്കൂ? അയിറ്റ്ങ്ങക്ക് ആരെങ്കിലും കിട്ട്യാ മതി. പെരാന്തന്‍ നായിക്ക്ണ്ടാ കണാരന്‍ വൈശ്യാറ്? സുരേഷ് മാഷിനെ കിട്ടാഞ്ഞിറ്റ് മൈസൂരില് കച്ചോടം നടത്തുന്ന ഓറെ അനിയന്‍ ധനേഷിനെ ഇന്നലെ കൊന്നത് ഇങ്ങള് മറന്ന്‌പോയാ?.. ഇന്നലെ മരിച്ച പ്രവീണ് ഏത് പാര്‍ട്ടിക്കാരനാ?” (കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ടി കെ അനില്‍കുമാര്‍ എഴുതിയ ചോരപ്പുഴകള്‍ എന്ന നോവലില്‍ നിന്ന്).
തുള വീണ പ്രബുദ്ധതയുടെ മുറിവില്‍ നിന്ന് ഇനിയുമൊഴുകിത്തീര്‍ന്നിട്ടില്ലാത്ത ചോരയുടെ സഞ്ചാരവഴികളില്‍ കേരളം ഒരു പേര് കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു; അഭിമന്യു. പതിനഞ്ച് വയസ്സുകാരന്‍. വള്ളിക്കുന്നം അമൃത പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി. ജീവിച്ചുതുടങ്ങിയിട്ടേയുള്ളൂ, അപ്പോഴേക്കും കൊലക്കത്തി കൊണ്ട് തീര്‍ത്തുകളഞ്ഞു, ആര്‍ എസ് എസ് ക്രിമിനലുകള്‍. ജ്യേഷ്ഠനെയാണ് ലക്ഷ്യമിട്ടത്. കിട്ടിയത് അനിയനെ. “പെരാന്തന്‍ നായ്ക്കള്‍ക്ക്” അനിയനായാലെന്ത്, ജ്യേഷ്ഠനായാലെന്ത്? തേടിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക. അങ്ങനെയാണ് പടയണിവെട്ടം ക്ഷേത്രോത്സവ നഗരിയില്‍ വെച്ച് അഭിമന്യുവിനെ കൊത്തിനുറുക്കുന്നത്. കൂത്തുപറമ്പ് പുല്ലൂക്കരയിലും അതാണല്ലോ സംഭവിച്ചത്. ലക്ഷ്യം മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മുഹ്സിന്‍ ആയിരുന്നു. കൊന്നതാകട്ടെ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിനെ. നമുക്ക് ഞെട്ടലുകള്‍ ഇല്ലാതായിരിക്കുന്നു. കൊലയാകട്ടെ, അക്രമമാകട്ടെ, തുടരെത്തുടരെ സംഭവിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നടുക്കങ്ങള്‍ ഇല്ലാതാകും; കൗതുകം മാത്രം ബാക്കിയാകും. ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന്. ഒരിടത്ത് നിര്‍ത്തുമ്പോള്‍ മറ്റൊരിടത്ത്. തീയതിയും ദേശവും മാറുന്നു. പാര്‍ട്ടിയും പതാകയും മാറുന്നു. പ്രായവും കുടുംബവും മാറുന്നു. മാറ്റമില്ലാത്തത് മനുഷ്യര്‍ക്ക് മാത്രം. കൊല്ലുന്നതും മനുഷ്യര്‍, കൊല്ലപ്പെടുന്നതും മനുഷ്യര്‍. നിസ്സംഗതയോടെ കണ്ടുനില്‍ക്കുന്നതും നമ്മള്‍ മനുഷ്യര്‍.
കാസര്‍കോട് 2015ല്‍ കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരന്‍ ഫഹദിനെ ഓര്‍ക്കുന്നില്ലേ? സ്‌കൂളിലേക്കുള്ള വഴിയിലാണ് വിജയകുമാര്‍ എന്ന ആര്‍ എസ് എസുകാരന്‍ വാക്കത്തികൊണ്ട് ആ ബാലനെ വെട്ടുന്നത്. വെട്ടില്‍ കുട്ടിയുടെ പുറംഭാഗം പിളര്‍ന്നുപോയി. അത്രക്ക് മാരകമായിരുന്നു ആയുധ പ്രയോഗം. ഒരു വെട്ടും പാഴായിപ്പോകാതെ ആയുധം ഉപയോഗിക്കാന്‍ ഇയാള്‍ക്ക് പരിശീലനം കിട്ടിയിരുന്നു എന്നുറപ്പാണ്. ആ വഴിക്കൊന്നും അന്വേഷണം നീങ്ങിയില്ല. പോലീസ് അതിനൊന്നും ഉത്സാഹിച്ചുമില്ല. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ മതദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ കടുത്ത ആരാധകനായിരുന്നു പ്രതിയെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയാളെ മാനസിക രോഗിയായി ചിത്രീകരിച്ച് രക്ഷപ്പെടുത്താനുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നീക്കം പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രത കൊണ്ട് മാത്രമാണ് നടക്കാതെ പോയത്.
എന്തായിരുന്നു ഫഹദിന്റെയും അഭിമന്യുവിന്റെയും രാഷ്ട്രീയം? ആര്‍ എസ് എസിന് എങ്ങനെയാണ് ഇരുവരും ശത്രുക്കളാകുന്നത്? ഫഹദ് പിറന്നത് ഒരു മുസ്‌ലിം കുടുംബത്തിലാണ്. സംഘ്പരിവാറിന്റെ ശത്രുപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുസ്‌ലിംകളാണ്. അതുകൊണ്ട് ഫഹദിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം മുസ്‌ലിം കുടുംബത്തില്‍ പിറക്കുകയും മുസ്‌ലിമായി ജീവിക്കുകയും ചെയ്തു എന്നതാണ്. വര്‍ഗീയ പ്രസംഗങ്ങളില്‍ നിന്ന് സ്വാംശീകരിച്ച മതഭ്രാന്താണ് വിജയകുമാറിനെ നയിച്ചത്. ഫഹദ് എന്ന “മുസ്‌ലിം കുട്ടിയെ” കൊല്ലാന്‍ മറ്റൊരു കാരണവും ആവശ്യമില്ലായിരുന്നു അയാള്‍ക്ക്. മുസ്‌ലിമിനെ അഴുക്കായാണ് ആര്‍ എസ് എസ് കാണുന്നത് കുംഭ മേളയെയും ഡല്‍ഹിയിലെ തബ്്ലീഗ് സമ്മേളനത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള വാര്‍ത്തകളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രതികരിച്ചത്, ഗംഗാ ജലത്തെ അഴുക്കു ജലത്തോട് തുലനം ചെയ്യുന്നത് പോലെയാണ് കുംഭ മേളയെ മര്‍കസി മസ്ജിദിനോട് ഉപമിക്കുന്നത് എന്നാണ്. മുസ്‌ലിം എന്ന അഴുക്ക് തുടച്ചുനീക്കാന്‍ നടത്തിയ അനേകം വംശഹത്യകള്‍/ കൂട്ടക്കൊലകള്‍/ വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യാ ചരിത്രത്തിലുണ്ടല്ലോ. അതിന്റെ ചെറുപതിപ്പാണ് കാസര്‍കോട്ടെ ഫഹദിനെ കൊല ചെയ്തുകൊണ്ട് വിജയകുമാര്‍ അരങ്ങേറ്റിയത്.
അപ്പോള്‍ അഭിമന്യുവിന്റെ രാഷ്ട്രീയമെന്താണ്? അതാണല്ലോ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും തീര്‍ച്ച വന്നിട്ടില്ലാത്ത കാര്യം. അഭിമന്യുവിന്റെ അച്ഛന്റെ വാക്കുകളില്‍ ഉത്തരമുണ്ട്. “ഈ കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരാണ്. അതിന്റെ ഒരു ചായ്വ് അഭിമന്യുവിനുമുണ്ട്”. കേട്ടപാതി അഭിമന്യുവിന് രാഷ്ട്രീയമില്ല എന്നെഴുതിപ്പിടിപ്പിച്ചു ചില മാധ്യമങ്ങള്‍. പ്രതിസ്ഥാനത്ത് സംഘ്പരിവാരവുമായി ബന്ധപ്പെട്ടവര്‍ വരുമ്പോള്‍ മാത്രം വാക്ക് വിക്കുന്ന മാധ്യമങ്ങള്‍ക്ക് അച്ഛന്‍ പറഞ്ഞതിലെ രാഷ്ട്രീയം തിരിയാത്തതുകൊണ്ടാകില്ല, “ഉറ്റവരെ” എങ്ങനെയെങ്കിലും വെളുപ്പിച്ചെടുക്കാനുള്ള തത്രപ്പാടാണ് അവരുടെ പൊട്ടന്‍കളി. അഭിമന്യുവിന്റെത് കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ മോഹങ്ങളെ ഒരളവോളം കേരളത്തില്‍ ചെറുത്തുനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ് എന്നതില്‍ ചരിത്രബോധമുള്ള ആര്‍ക്കും സന്ദേഹമുണ്ടാകില്ല. ചിലപ്പോഴെങ്കിലും കായികമായി പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്, അതിനുപോലും അറച്ചുനിന്നിട്ടില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അക്കാരണത്താല്‍ എത്രയോ സഖാക്കളുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അതിനെ ഒരു നഷ്ടമായി കാണാതെ പുതിയ സമരോര്‍ജത്തിനുള്ള രക്തബലി ആയി കണ്ട് മുന്നേറിയ പാര്‍ട്ടിയുടെ ഗതകാലം കേരളത്തിന്റെ ഓര്‍മകളിലുണ്ട്. ഇന്നും സംഘ്പരിവാറിനെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ചെറുക്കാന്‍ അവര്‍ കാണിക്കുന്ന ഉത്സാഹം മുസ്‌ലിം ലീഗില്‍ നിന്ന് പോലും ഉണ്ടാകാറില്ല എന്നത് വസ്തുതയാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് മുസ്‌ലിംകള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകാരെയും സംഘ്പരിവാര്‍ ശത്രുസ്ഥാനത്ത് കാണുന്നത്.
കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ള ഒരംഗത്തെ ഇല്ലാതാക്കുമ്പോള്‍ തങ്ങള്‍ക്ക് നേരേ നാളെയൊരിക്കല്‍ ഉയരാനുള്ള ചൂണ്ടുവിരല്‍ ഒടിച്ചുകളയുകയാണ് ആര്‍ എസ് എസ്. ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ആര്‍ എസ് എസിന്റെ ഉന്മൂലന വഴികളില്‍ യാദൃച്ഛികത എന്നൊന്നില്ല. എല്ലാം ആസൂത്രിതമാണ്. ഓരോ കൊലയും ഓരോ അക്രമവും കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രയോഗങ്ങളാണ്.
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കൊല്ലപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുമ്മോജികളിട്ട് അര്‍മാദിക്കുന്ന മനോനിലയുടെ പേരാണ് ഫാസിസം. യൂസുഫലി എന്ന് പേരായൊരാള്‍ അപകടത്തില്‍ പെടുമ്പോള്‍ ചിരിയടക്കാന്‍ കഴിയാത്ത മനുഷ്യത്വമില്ലായ്മയുടെ പേരാണ് ഫാസിസം. അതേകുറിച്ച് ഇനിയും മനസ്സിലായിട്ടില്ലാത്തവര്‍ക്ക് മാത്രമേ ഇക്കാലത്തും അഭിമന്യുവിന്റെ രാഷ്ട്രീയത്തില്‍ സംശയാലുക്കളാകാന്‍ കഴിയൂ. അവര്‍ക്ക് മാത്രമേ പ്രതികളുടെ രാഷ്ട്രീയം മൂടിവെക്കാന്‍ സാധിക്കുകയുള്ളൂ. ആ “നിഷ്‌കളങ്ക കാപട്യങ്ങള്‍” കൂടിയാണ് കേരളം വരുംനാളുകളില്‍ വിചാരണക്കെടുക്കേണ്ടത്.