National
തമിഴ്നാട്ടിൽ കോൺഗ്രസിന് സീറ്റ് കുറച്ചു നൽകിയത് ബി ജെ പിയുടെ ഭരണ അട്ടിമറി ഇല്ലാതാക്കാനെന്ന് കനിമൊഴി
ചെന്നൈ | തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ കോൺഗ്രസിന് സീറ്റുകൾ കുറച്ചു നൽകിയത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബി ജെ പി ഭരണം അട്ടിമറിക്കാതിരിക്കാനാണെന്ന് ഡി എം കെ നേതാവ് കനിമൊഴി. ഡി എം കെയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് കോൺഗ്രസ്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ കോണ്‍ഗ്രസിന് കൊടുത്തിരുന്നെങ്കില്‍ ഇത്തവണ അത് 25 സീറ്റുകളിലേക്ക് ഒതുങ്ങിയതെന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനിമൊഴി. മാതൃഭൂമി ന്യൂസിനോടായിരുന്നു കനിമൊഴിയുടെ പ്രതികരണം.
പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാറിനെ ബി ജെ പി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡി എം കെ സ്ഥാനാര്‍ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയു. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്- കനിമൊഴി പറഞ്ഞു.