Connect with us

Kerala

യു ഡി എഫിന് ജമാഅത്തെ ഇസ്‌ലാമിയുടെ 'വെൽഫെയർ'

Published

|

Last Updated

തിരുവനന്തപുരം | അടുത്തമാസം ആറിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി സ്വീകരിച്ചിരിക്കുന്നത് യു ഡി എഫിന് പൊതുവായും മുസ്‌ലിം ലീഗിന് പ്രത്യേകിച്ചും ഭീഷണി ഉയർത്താത്ത നിലപാട്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിൽ മലബാറിൽ 14 മണ്ഡലങ്ങളിലും മധ്യകേരളത്തിൽ രണ്ടിടത്തും തെക്കൻ ജില്ലകളിൽ മൂന്നിടത്തുമുൾപ്പെടെ 19 മണ്ഡലങ്ങളിൽ മാത്രമാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്.

മലബാറിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കണ്ണൂരിൽ തലശ്ശേരി, കല്യാശ്ശേരി, കോഴിക്കോട്ട് ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, മലപ്പുറത്ത് പൊന്നാനി, വേങ്ങര, മലപ്പുറം വണ്ടൂർ, കൊണ്ടോട്ടി, പാലക്കാട്ട് പട്ടാമ്പി, തരൂർ, തൃശൂരിൽ കൈപ്പമംഗലം, എറണാകുളത്ത് ആലുവ, പെരുമ്പാവൂർ, ആലപ്പുഴയിൽ അമ്പലപ്പുഴ, കൊല്ലത്ത് ചടയമംഗലം, തിരുവനന്തപുരത്ത് ചിറയിൻകീഴ് എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലധികവും യു ഡി എഫിന് ഭീഷണിയില്ലാത്ത രീതിയിലാണ് സ്ഥാനാർഥി പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലോ യു ഡി എഫ് സ്ഥാനാർഥികളുടെ സാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന മണ്ഡലങ്ങളിലോ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. വെൽഫെയർ പാർട്ടി മത്സരിക്കുന്ന 13 മണ്ഡലങ്ങളും നിലവിൽ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആറെണ്ണം മാത്രമാണ് യു ഡി എഫിന്റേത്. ഇതിൽ എൽ ഡി എഫിന്റെ സീറ്റുകളിലധികവും വൻ മാർജിനിൽ ജയിക്കുന്ന മണ്ഡലങ്ങളാണ്.

നിലവിലെ സാഹചര്യത്തിൽ ഇവിടെ മത്സരിക്കുന്നത് യു ഡി എഫിന്റെ സാധ്യതകളെ ബാധിക്കാനിടയില്ല. ഇതോടൊപ്പം യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളിലധികവും മലബാറിലാണെന്നതിനാൽ ഇവിടെ മത്സരിക്കുന്ന മുസ്‌ലിം ലീഗിന് ആരുടെയും സഹായമില്ലാതെ തന്നെ സീറ്റ് നിലനിർത്താനുള്ള ശേഷിയുമുണ്ട്.

എന്നാൽ, ചെറിയ മാർജിനിൽ ജയിച്ച പെരുമ്പാവൂരും എൽ ഡി എഫ് ശക്തമായ മത്സരത്തിനൊരുങ്ങുന്ന ആലുവയിലും വെൽഫയർ പാർട്ടിയുടെ സാന്നിധ്യം മത്സരത്തിന്റെ ശക്തി കുറക്കുമെന്നും ഇതുവഴി യു ഡി എഫിന് അനുകൂലമാകുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ മത്സരിക്കാത്ത മണ്ഡലങ്ങളിൽ പാർട്ടിയുടെ നിലപാട് പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വെൽഫയർ പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നയമാണ് യു ഡി എഫിന് അനുകൂല നിലപാടായി രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണത്തിനായി വെൽഫെയർ പാർട്ടി ഉയർത്തുന്ന നയങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തിനെതിരായ വികാരമാണ്.

പ്രധാനമായും സംഘ്പരിവാറിനെ സഹായിക്കുന്ന സർക്കാറാണ് ഇടതുപക്ഷമെന്ന് സ്ഥാപിക്കാനാണ് ശ്രമം. സംസ്ഥാനത്തെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം, ആർ എസ് എസുകാർ പ്രതികളായുള്ള കേസുകൾ പോലീസ് കൈകാര്യം ചെയ്യുന്ന രീതി, ഇടതുപക്ഷ ഭരണം തുടർന്നാൽ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പ്രചാരണം തുടങ്ങിയ കാര്യങ്ങളാണ് രാഷ്ട്രീയ പ്രചാരണമായി വെൽഫെയർ പാർട്ടി ഉയർത്തുന്നത്. എന്നാൽ, പ്രതിപക്ഷത്തെ കുറിച്ച് അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും നിഷ്‌ക്രിയമാണെന്നുമുള്ള പരിഭവം മാത്രമാണ് വെൽഫെയർ പാർട്ടി പറയുന്നത്. ഇതാണ് വെൽഫെയർ പാർട്ടി നിലപാട് യു ഡി എഫിന് ഗുണകരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Latest