Connect with us

Kerala

എല്‍ ഡി എഫ് പൊതുയോഗത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ മദ്യപാനിയുടെ ശ്രമം

Published

|

Last Updated

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുതിര്‍ന്ന സി പി എം നേതാവ് ബേബി ജോണിനെ വേദിയിലെത്തി തള്ളിയിട്ടത് മദ്യപാനിയെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് സംഘര്‍ഷ ശ്രമമുണ്ടായത്. മുഖ്യമന്ത്രി പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടെ മദ്യപിച്ചെത്തിയയാള്‍ അതിക്രമിച്ച് കയറി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉന്തിനും തള്ളിനുമിടെ സംസാരിച്ചുകൊണ്ടിരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോണ്‍ വേദിയില്‍ വീണു.

ബേബി ജോണും ലെക്ച്ചര്‍ സ്റ്റാന്റും മറിഞ്ഞ് വീണതോടെ റെഡ് വൊളന്റിയര്‍മാരും പ്രവര്‍ത്തകരുമെത്തി ആളെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേജിന്റെ ഒരു വശത്തേക്ക് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ വേദിയിലുണ്ടായിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇടപെട്ടു. പ്രവര്‍ത്തകരോട് ശാന്തരമായി ഇരിക്കാന്‍ ആവശ്യപ്പെടുകയും അയാളെ പോലീസ് നോക്കിക്കൊള്ളുമെന്ന് അറിയിക്കുകയുമായിരുന്നു. യോഗം തുടരുകയാണെന്നും ബേബി ജോണ്‍ സംസാരിക്കുമെന്നും വി എസ് സുനില്‍കുമാര്‍ അനൗണ്‍സ് ചെയ്തു.

“ഒന്നുമില്ല. സഖാക്കളെ ഞാന്‍ തുടരുകയാണ്” എന്നു പറഞ്ഞുകൊണ്ട് ബേബി ബോണ്‍ പ്രസംഗം നിര്‍ത്തിയിടത്ത് നിന്ന് തുടരുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന് പരിശോധിക്കുമെന്ന് തുടര്‍ന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.