Kerala
ലീഗ് സ്ഥാനാർഥികെള പ്രഖ്യാപിച്ചു; തിരൂരങ്ങാടിയിൽ കെ പി എ മജീദ്, മുനീർ കൊടുവള്ളിയിൽ

മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനുമുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പാണക്കാട്ട് പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. ഇതില്‍ 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതയും ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട്ട് സൗത്തില്‍ അഡ്വ. നൂര്‍ബിന റഷീദ് ജനവിധി തേടും. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ പി എ മജീദ് തിരൂരൂങ്ങാടിയിലും എം കെ മുനീര്‍ കൊടുവള്ളിയിലും മത്സരിക്കും. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞേടുപ്പിൽ അബ്ദു സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പി വി അബ്ദുൽ വഹാബും മത്സരിക്കും.
അഴിമതിക്കേസില്‍ പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി പകരം മകന്‍ വി.ഇ അബ്ദുള്‍ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കി.
മറ്റു സ്ഥാനാര്‍ഥികള്‍ ഇങ്ങനെ:
മഞ്ചേശ്വരം – കെ കെഎം അഷ്‌റഫ്
കാസര്‍കോട് – എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട് – കെ എം ഷാജി
കൂത്തുപറമ്പ് – പൊട്ടന്‍ കണ്ടി അബ്ദുല്ല
കുറ്റ്യാടി – പാറക്കല്‍ അബ്ദുല്ല
കുന്ദമംഗലം – ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വത.)
തിരുവമ്പാടി – സി പി ചെറിയമുഹമ്മദ്
മലപ്പുറം – പി ഉബൈദുല്ല
വള്ളിക്കുന്ന് – പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
കൊണ്ടോട്ടി – ടി വി ഇബ്രാഹീം
ഏറനാട് – പി കെ ബഷീര്‍
മഞ്ചേരി – അഡ്വ യു എ ലത്തീഫ്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
താനൂര്‍ – പി കെ ഫിറോസ്
കോട്ടക്കല്‍ – ക കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട – മഞ്ഞളാംകുഴി അലി
വേങ്ങര – പി കെ കുഞ്ഞാലിക്കുട്ടി
തിരുര്‍ – കുറുക്കോളി മൊയ്തീന്‍
ഗുരുവായൂര്‍ – കെ എന്‍ എ ഖാദര്‍
മണ്ണാര്‍കാട് – അഡ്വ. എന്‍ ഷംസുദ്ദീന്‍
കളമശ്ശേരി – അഡ്വ. വി ഇ ഗഫൂര്‍
കോങ്ങാട് – യു സി രാമന്‍
കഴിഞ്ഞ തവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളില്‍ മത്സരിക്കും. പട്ടികയില്‍ വനിതകള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവരെ ഒഴിവാക്കുന്നതില്‍ നിന്ന് മൂന്ന് പേര്‍ക്ക് ഇളവ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കെ എന്‍ എ ഖാദര്‍ എന്നിവര്‍ക്കാണ് നിബന്ധനയില്‍ ഇളവ് നല്‍കിയത്.
25 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മുസ്ലീം ലീഗ് ഒരു വനിതാ സഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. 1996ല്‍ വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വറാണ് ഇതിന് മുമ്പ് മത്സരിച്ച ലീഗ് സ്ഥാനാര്‍ഥി.
പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റാണെന്ന് അറിഞ്ഞ ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെയും പിന്നീട് തീരുമാനിക്കും.