Kerala
ബാർ കോഴ: മന്ത്രി കെ ബാബുവിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി | ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ മുന്‍ മന്ത്രി കെ ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണത്തില്‍ കെ ബാബു കുറ്റക്കാരനാണെന്നു കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിലും മദ്യവില്‍പന ശാലകള്‍ പൂട്ടുന്നതിലുമായി ബാബു വന്‍ അഴിമതി നടത്തിയെന്നാണ് കേസ്. ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം മന്ത്രി പദവി ഒഴിയുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
ബാബുവിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.