International
മാര്‍പാപ്പയുടെ ഇറാഖിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു
ബഗ്ദാദ് | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു. അദ്ദേഹം ബഗ്ദാദില്‍ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി. ഇറാഖി പ്രസിഡന്റ് ബര്‍ഹം സാലിഹ് അദ്ദേഹത്തെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
പോരാട്ടം അതിരൂക്ഷമായിരുന്ന നഗരങ്ങളും മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കളെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സമാധാനവും സഹവര്‍ത്തിത്വവും ആഹ്വാനവും ചെയ്തു. ആദ്യമായാണ് ഒരു പോപ്പ് ഇറാഖ് സന്ദര്‍ശിക്കുന്നത്.
ഐ എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂള്‍ അടക്കമുള്ള നാല് നഗരങ്ങളാണ് 84കാരനായ മാര്‍പാപ്പ സന്ദര്‍ശിച്ചത്. പോരാട്ടത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഇടയില്‍ കൂടെയായിരുന്നു മൊസൂളിലെ സന്ദര്‍ശനം. മൊസൂളില്‍ ഐ എസിന്റെ ക്രൂര ഭരണ നാളുകളിലെ കയ്പേറിയ ജീവിതാനുഭവങ്ങൾ മുസ്ലിം- ക്രിസ്ത്യന്‍ പ്രദേശവാസികള്‍ പോപ്പുമായി പങ്കുവെച്ചു.
2014 മുതല്‍ 2017 വരെയാണ് മൊസൂളില്‍ ഐ എസിന്റെ കിരാത ഭരണമുണ്ടായിരുന്നത്. നഗര ചത്വരത്തില്‍ ഐ എസ് തകര്‍ത്ത വീടുകളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ പോപ്പ് കണ്ടു. തകര്‍ന്ന കെട്ടിടങ്ങളുടെയും പുരാതന പള്ളികളുടെയുമെല്ലാം മധ്യത്തിലിരുന്നായിരുന്നു അദ്ദേഹത്തിന്റെ പൊതുപരിപാടി. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇറാഖില്‍ ഏര്‍പ്പെടുത്തിയത്.