Connect with us

Kerala

പന്തളം പ്രതാപന്റെ കൂടുമാറ്റം; ഞെട്ടല്‍ മാറാതെ പത്തനംതിട്ട കോണ്‍ഗ്രസ്

Published

|

Last Updated

പത്തനംതിട്ട | തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കെ പി സി സി ഭാരവാഹി പന്തളം പ്രതാപന്‍ ബി ജെ പിയില്‍ ചേര്‍ന്നതില്‍ ഞെട്ടല്‍ മാറാതെ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. ഒരുകാലത്ത് കരുണാകരന്റെ പ്രിയപ്പെട്ട യുവനേതാവായിരുന്ന പ്രതാപന്‍ ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും ത്രിവര്‍ണക്കൊടി വലിച്ചെറിഞ്ഞ് കാവി പുതച്ചതില്‍ എന്ത് മറുപടി നല്‍കുമെന്ന് അറിയാതെ കുഴങ്ങുകയാണ് പ്രവര്‍ത്തകര്‍.

മുന്‍ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച കോണ്‍ഗ്രസിന്റെ ജില്ലയിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളാണ് ബി ജെ പിക്ക് ഒപ്പം പോയത്. ഫേസ്ബുക്കില്‍ പത്ത് ദിവസം മുമ്പ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ പിക്കുകളാക്കിയും രാഹുലിന്റെ പ്രചരണ പരിപാടികളെ പുകഴിത്തിയും എഴുതിയിരുന്ന വ്യക്തിക്ക് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിഞ്ഞുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്നത്.

പുതുച്ചേരിയിലെ ഒരു വിദ്യാര്‍ഥിനിക്കൊപ്പം രാഹുല്‍ ഫോട്ടോയെടുക്കുന്ന വൈറല്‍ വീഡിയോയുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍. ഇത്ര കടുത്ത രാഹുല്‍ ഗാന്ധി ആരാധകനായ ഒരാള്‍ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബി ജെ പി അംഗത്വം നല്‍കിയത്.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ പ്രതാപന്റെ പേരും കേട്ടിരുന്നു. എന്നാല്‍, സീറ്റിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിയിലേക്ക് ചാടിയതെന്നാണ് റിപ്പോര്‍ട്ട്.

 

Latest