Connect with us

Editorial

കേരളം അത്യുഷ്ണത്തിലേക്ക്

Published

|

Last Updated

ചൂടുകാലത്തിനു മുമ്പേ കേരളത്തിൽ അത്യുഷ്ണം തുടങ്ങിയിരിക്കുന്നു ഈ വർഷവും. സാധാരണയിൽ മാർച്ചോടെയാണ് ഉഷ്ണകാലാവസ്ഥയിലേക്കു കടക്കാറ്. എന്നാൽ ഏതാനും വർഷങ്ങളായി ഫെബ്രുവരി അവസാനത്തോടെ കടുത്ത ചൂട് അനുഭവപ്പെട്ടു വരുന്നു. നിലവിൽ ചില ജില്ലകളിൽ 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് പാരമ്യത്തിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും ജലാശയങ്ങൾ വറ്റിവരളുകയും കിണറുകളിൽ വെള്ളം താഴുകയും ചെയ്തിട്ടുണ്ട്. വേനൽ ചൂടിന് അൽപ്പം ശമനം തരാറുള്ള വേനൽ മഴ കുറഞ്ഞതും കടലിലെ താപനിലയും മറ്റുമാണത്രേ ഇപ്പോത്തെ ഉഷ്ണത്തിനു കാരണം.

അടുത്ത ദിവസങ്ങളിലൊന്നും വേനൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ “വെതർമാന്റെ” പ്രവചനം. ഈ മാസം പകുതിക്കു ശേഷം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെങ്കിലും വേനൽ മഴ ഈ മാസം അവസാനത്തോടെ മാത്രമായിരിക്കുമെന്നാണ് അവരുടെ നിരീക്ഷണം. കിഴക്കൻ കാറ്റ് പോലും അനുകൂലമല്ലാത്തതും രാജ്യത്ത് പൊതുവെ ഈർപ്പം കുറഞ്ഞതും സംസ്ഥാനത്ത് ചൂട് കൂടാൻ ഇടയാക്കുമെന്നും വെതർമാൻ മുന്നറിയിപ്പ് നൽകുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെയും ടാറിട്ട റോഡുകളുടെയും സാമീപ്യവും ഉഷ്ണത്തിന്റെ കാഠിന്യം വർധിപ്പിക്കും.

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ധാരാളമായി വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കൈയിൽ കരുതുക, അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക, നിർജലീകരണം വർധിപ്പിക്കാനിടയാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക, പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കുക തുടങ്ങിയവയാണ് അത്യുഷ്ണത്തിന്റെ ആഘാതം നേരിടാൻ ആരോഗ്യ വിദഗ്ധരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിക്കുന്ന മാർഗങ്ങൾ.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾക്ക് സമയം ക്രമീകരിക്കുന്ന കാര്യം ദുരന്ത നിവാരണ അതോറിറ്റി ആലോചിച്ചു വരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും പ്രചാരണ സമയത്തിൽ ക്രമീകരണം വരുത്തേണ്ടി വരും.
മനുഷ്യരെപ്പോലെ കന്നുകാലികളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കും ഉയർന്ന അന്തരീക്ഷ താപനില. തുറസ്സായ പ്രദേശങ്ങളിലോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നത് വേനൽക്കാല രോഗങ്ങൾ വർധിക്കാനിടയാക്കും. നിർജലീകരണം അനുഭവപ്പെട്ട് പശുക്കൾക്ക് മരണം വരെ സംഭവിക്കാം. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ മനുഷ്യരേക്കാൾ വേഗത്തിൽ ശരീരം ചൂടാകുകയും ശ്വസന നിരക്ക് വർധിക്കുകയും ചെയ്യും. താപനില വർധിക്കുമ്പോൾ തീറ്റയെടുക്കാൻ മടിക്കുന്നതിനാൽ പാൽ ഉത്പാദനം ഗണ്യമായി കുറയാം. കോഴി, താറാവ് തുടങ്ങി വളർത്തു പക്ഷികളിൽ കോഴിവസന്ത പോലുള്ള സാംക്രമിക രോഗങ്ങളും ബാധിക്കാനിടയുണ്ട്. അത്യൂഷ്ണമുള്ളപ്പോൾ മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് മേയാൻ വിടാതിരിക്കുക, ഉദയത്തിന് മുമ്പും സൂര്യാസ്തമയ ശേഷവും കൂടുതൽ ഭക്ഷണം കൊടുക്കുക, കഴിവതും തൊഴുത്തിലോ മരത്തണലിലോ കെട്ടി ശരീരം തണുക്കാൻ ചണ ചാക്ക് നനച്ച് മൃഗങ്ങളുടെ ദേഹത്ത് ഇടുക, തൊഴുത്തിന്റെ മേൽക്കൂരയിൽ ഓല പാകുകയോ, തൊഴുത്തിൽ ഫാൻ ഘടിപ്പിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് ഇതിനു പ്രതിവിധിയായി നിർദേശിക്കപ്പെടുന്നത്.

അത്യൂഷ്ണമുൾപ്പെടെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ മാറ്റത്തിനു പുറമേ മനുഷ്യസമൂഹത്തിന്റെ വിവേകരഹിതമായ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്. മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കി തണ്ണീർതടങ്ങളും വയലുകളും നികത്തൽ, കാടുകൾ വെട്ടിത്തെളിയിക്കൽ, ജൈവവൈവിധ്യനാശം, വർധിത തോതിലുള്ള മണൽ, പാറ ഖനനം, ഹരിതവാതകത്തിന്റെ വൻതോതിലുള്ള പുറന്തള്ളൽ തുടങ്ങിയവയെല്ലാം അത്യുഷ്ണത്തെയും വരൾച്ചയെയും ക്ഷണിച്ചു വരുത്തുന്നതാണ്. പാൽകവറുകൾ, ബിസ്‌കറ്റ് കവറുകൾ തുടങ്ങി മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുടെ നശീകരണത്തിന് ഇന്ന് പൊതുവേ സ്വീകരിക്കുന്ന മാർഗം കത്തിച്ചു കളയലാണ്. ഇവയിൽ നിന്നു പുറത്തുവരുന്ന പുകയും വാഹനങ്ങൾ പുറത്തുവിടുന്ന പുകയുമെല്ലാം അന്തരീക്ഷത്തിൽ അടിഞ്ഞു കൂടുന്നു. ഇത് കാർമേഘങ്ങളുടെ രൂപവത്കരണത്തെയും മഴയെയും ബാധിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

ഇത്തരം മാലിന്യങ്ങളുടെ നശീകരണത്തിനു വികസിത രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന ബദൽ സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് കാര്യമായി നടപ്പിലായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ ഗുരുതരമായ ഭവിഷ്യത്തിനെക്കുറിച്ച് ജനങ്ങൾ വേണ്ടത്ര ബോധവാന്മാരുമല്ല. ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ പിൻതലമുറ അനുഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ കഠിനതരമായിരിക്കും. പ്രപഞ്ചത്തിന്റെ തകർച്ചയും മനുഷ്യസമൂഹത്തിന്റെ മൊത്തംനാശവും അധികം വൈകാതെ സംഭവിക്കാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ വരവിനു മുമ്പേ മതങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പ്രപഞ്ച നാശത്തെക്കുറിച്ച്. അതിന്റെ മുന്നോടിയായിരിക്കുമോ ഈ കാലാവസ്ഥാ വ്യതിയാനവും അത്യുഷ്ണവുമെല്ലാം?

Latest