Connect with us

National

ലിവിംഗ് ടുഗതറിനിടയിലെ ലൈംഗിക ബന്ധം ബലാത്സംഗമാകുന്നത് എങ്ങിനെയെന്ന് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | പരസ്പര സമ്മതത്തോടെയുള്ള ലിവിംഗ് ടുഗതറിനിടയില്‍ ( വിവാഹബന്ധമില്ലാതെ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കൽ) സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ എങ്ങിനെ ബലാത്സംഗമായി കാണാകാനാകുമെന്ന് സുപ്രീം. യുപി സ്വദേശിയായ സത്രീ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം.

വിവാഹ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്നത് തെറ്റാണ്. വിവാഹം ചെയ്യുക, പിരിയുക തുടങ്ങിയ കാര്യങ്ങളില്‍ തെറ്റായി വാഗ്ദാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി ആക്രമിച്ചാല്‍ ബലാത്സംഗത്തിന് കേസ് രജിസ്റ്റ ചെയ്യാന്‍ സാധിക്കുമോയെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു.

രണ്ട് വര്‍ഷം ഒന്നിച്ച് ജീവിച്ച ശേഷം സുഹൃത്ത് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍. തങ്ങള്‍ ഒരുമിച്ച് ജീവിച്ചുവെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് വിവാഹത്തിന് ശേഷം മാത്രം മതിയെന്ന് നിലപാടെടുത്തിരുന്നുവെന്നും തുടര്‍ന്ന് തന്നെ ഒരു അമ്പലത്തില്‍ കൊണ്ടുപോയി വിവാഹമെന്ന വ്യാജേന ചില ചടങ്ങുകള്‍ നടത്തി കബളിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടുവെന്നാണ് യുവതി കോടതിയെ ബോധിപ്പിച്ചത്. ഭര്‍ത്താവ് അതിക്രൂരമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും സ്വകാര്യ അവയങ്ങളില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി അഭിഭാഷകന്‍ മുഖേന വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുന്നത് എങ്ങനെയെന്നും ശാരീരികമായി ആക്രമിച്ചതിനല്ലേ പരാതി നല്‍കേണ്ടതെന്നുമായിരുന്നു കോടതിയുടെ ചോദ്യം.

ഹരജിയില്‍ വിശദമായി വാദം കേട്ട കോടതി, ആരോപണവിധേയനായയാളെ നാലഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് വിലക്കി. എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. ഇതിനായി തെളിവുകള്‍ സഹിതം കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രിം കോടതി നിര്‍ദേശം.

Latest