Connect with us

Kerala

ഇലന്തൂരിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

Published

|

Last Updated

അറസ്റ്റിലായ പ്രതികള്‍

പത്തനംതിട്ട | ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ ഇട്ടി (കൊച്ചുമോന്‍-52)കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍ (20), ബന്ധുവായ പ്രകാശ് (47), ഷാജി (52), രാജന്‍ (55), സുജിത് (39), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട, ഇലവുംതിട്ട എസ് എച്ച് ഒമാരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. അഞ്ചു പേരെ ഇലവുംതിട്ട പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കൊച്ചുമോനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കൊച്ചുമോനും കൂട്ടുകാരും വീട്ടിനുള്ളില്‍ മദ്യപിച്ചിതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം മുന്നോട്ടു പോയത്. പിന്നീടാണ് മകനിലേക്കും ബന്ധുക്കളിലേക്കുമെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കൊച്ചുമോന്‍ ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വീടു വിട്ടു പോയിരുന്നു. റെബിന്‍ ബി ടെക് വിദ്യാര്‍ഥിയാണ്. ആദ്യം കുടുംബവീടായ തണ്ണിത്തോട്ടിലാണ് ആശയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ചെങ്ങന്നൂരിലുള്ള സഹോദരിയുടെ വീട്ടിലാക്കി താമസം.

ജീവനാംശത്തിനായി കോടതിയെ സമീപിച്ച ആശയ്ക്ക് ഇന്നു മുതല്‍ ഇട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന് മുന്നോടിയായി പിതാവിനോട് സംസാരിക്കാന്‍ കൂട്ടുകാരെയും ബന്ധുവിനെയും കൂട്ടി വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ റെബിന്‍ എത്തി. മദ്യലഹരിയിലായിരുന്ന കൊച്ചുമോനുമായി സംസാരിച്ച് മുഷിഞ്ഞപ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവുമുണ്ടായി. ഇതിനിടെ തലയ്ക്ക് പിന്നിലേറ്റ മുറിവില്‍ നിന്ന് ചോര വാര്‍ന്നായിരുന്നു കൊച്ചുമോന്റെ മരണം. പരുക്കേറ്റ് ചോരയൊലിപ്പിച്ച് വീണു കിടന്ന കൊച്ചുമോനെ ഉപേക്ഷിച്ച് റെബിനും കൂട്ടരും സ്ഥലം വിടുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചെരുപ്പും വിരലടയാളവും പോലീസ് നായ പോയ വഴിയുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കൊച്ചുമോന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എസ് പി നിശാന്തിനിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Latest