Kerala
ആഴക്കടല്‍ മത്സ്യബന്ധനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു
തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ രേഖകളും അദ്ദേഹം പുറത്തുവിട്ടു. പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂയോര്‍ക്കില്‍ മന്ത്രിയുമായി ഇ എം സി സി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു.
ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ എസ് ഐ ഡി സി പദ്ധതിക്കായി ഇ എം സി സിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളും ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു.