Kerala
കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് ശമ്പളം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി | ജനുവരി 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനുമായ ജി ബാലഗോപാലാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പണിമുടക്കിയ രണ്ടുദിവസങ്ങള്‍ അവധിയായി കണക്കാക്കി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കിയിരുന്നു. രണ്ടുമാസത്തിനകം ഈ തുക തിരിച്ചുപിടിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ശമ്പളം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധരണഗതിയില്‍ ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയാണ് പതിവ്.