Connect with us

Book Review

മുറംകീറിപ്പാടത്തെ ചരിത്രഗാഥ

Published

|

Last Updated

പാട്ടുരാശിയിലെ വണ്ടി – രാജൻ കരുവാരക്കുണ്ട്

കഥകളും നോവലുകളും വായിച്ചാസ്വദിക്കുമ്പോൾ അതുവഴി ചില ഓർത്തെടുക്കലുകളും കൂടി സൃഷ്ടിക്കുന്ന ചരിത്രത്തിന്റെ പുനരാവിഷ്കാരങ്ങൾ കൂടിയാകും പലപ്പോഴും രൂപപ്പെടുക. ദേശത്തിന്റെ കഥകളുടെ വിശാലമായ ക്യാൻവാസിലാണ് എസ് കെ പൊറ്റക്കാട് മുതൽ ഒ വി വിജയനും എം ടിയും തകഴിയും ഇങ്ങേതലക്കൽ എം മുകുന്ദൻ വരേയും ഇതിഹാസസമാനമായ കഥകളുടെ നോവൽ ഭാഷ്യങ്ങൾ രചിച്ചിട്ടുള്ളത്.

മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരൊക്കെ അവർ അറിഞ്ഞതും അനുഭവിച്ചതും കേട്ടറിഞ്ഞതുമായ നാടിന്റെയും ദേശത്തിന്റെയും ചിന്തകളുടെയും ജീവിത പശ്ചാത്തലങ്ങളിൽ നിന്നുതന്നെയാണ് തങ്ങളുടെ മികച്ച രചനകൾക്ക് വേണ്ട വിഭവങ്ങൾ ശേഖരിച്ചിട്ടുള്ളതും.
ഏതാണ്ട് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കിഴക്കൻ ഏറനാടിന്റെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രത്തെ, മുറംകീറി പാടത്തിന്റെ കഴിഞ്ഞകാല ജീവിത പാശ്ചാത്തലങ്ങളെ ഏറനാടൻ നാട്ടുഭാഷയുടെ സൗന്ദര്യത്തിൽ രാജൻ കരുവാരക്കുണ്ട് എന്ന എഴുത്തുകാരനും കഥകൾകൊണ്ട് ചരിത്രാവിഷ്കാരമായി മാറ്റുകയാണ് “പാട്ടുരാശിയിലെ വണ്ടി ” എന്ന നോവലിലൂടെ.
2020 ലെ പൂർണ ഉറൂബ് നോവൽ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട കൃതിയിലൂടെയാണ് രാജൻ ഈ ദൗത്യം നിർവഹിക്കുന്നത്. 176 പേജുകളിലായി പരന്നുകിടക്കുന്ന നോവൽ കുഞ്ഞുട്ടൻ എന്ന കഥാപാത്രം തന്റെ ബാല്യകാല സ്മരണകൾ സുഹൃത്തായ സുലുവിന് നവമാധ്യമങ്ങളിലൂടെ കൈമാറുന്ന മെസേജുകളിലൂടെ ഇതൾവിരിയുമ്പോൾ പുതിയ സൈബർകാലം പഴയ കാല കാർഷിക വൃത്തിയുടെ വിശുദ്ധിയെ എങ്ങനെ വായിക്കുന്നു എന്നത് വായനയെ അനുഭൂതിദായകമാക്കുന്നു.

ഇത്തരത്തിൽ പുതുമയുള്ള ഒരാഖ്യാന ശൈലിയിൽ രാജൻ പാട്ടുരാശിയിലെ വണ്ടിയെ കിഴക്കൻ ഏറനാടിന്റെ ഒരിതിഹാസ സമാനമായ നോവലായി വികസിപ്പിച്ചെടുക്കുകയാണ്.

പുള്ളുവന്മാർ, വെളിച്ചപ്പാടുകൾ, കുറവർ, മീൻകാരൻ ബാപ്പുമാർ, ഓട്ടുപാത്രകച്ചവടക്കാർ, തത്തക്കൂടുമായി ലക്ഷണം പറയാനെത്തുന്ന കുറത്തിമാർ… ഇങ്ങനെ ഒരുകാലത്ത് ദേശത്തിന്റെ ജീവിതത്തെ ചലനാത്മകമാക്കിയിരുന്ന കാർഷികകാല സംസ്കൃതിയെ അയത്്നലളിതമായ ഭാഷയും ശൈലിയും ഉപയോഗിച്ച് “പാട്ടുരാശിയിലെവണ്ടി” യെ രാജൻ ഒരു ഏറനാടൻ ചരിത്ര ഗാഥയാക്കി മാറ്റുന്നു.

കിഴക്കൻ ഏറനാടിന്റെ കൊളോക്കിയൽ നാട്ടുഭാഷയുടെ വന്യസൗന്ദര്യം തുളുമ്പുന്ന പ്രയോഗങ്ങൾ നോവലിൽ എമ്പാടും കാണാം.
കോന്തലകൊണ്ട് മുഖത്തെ വിയർപ്പു തുടച്ച് മുട്ടായി നിറച്ചകുട്ട നിലത്തിറക്കി അതിൽ നിന്നും ലാസഞ്ചർ മിഠായി കുഞ്ഞുട്ടന് നീട്ടി കുഞ്ഞാത്തുട്ടി താത്ത പറഞ്ഞു. “ഇഞ്ചെകുട്ടിതിന്നോ ” അപ്പോൾ പണിക്കാരും വീട്ടുകാരും ഓപ്പോളും താത്തയുടെ കുട്ടക്ക് ചുറ്റുംവന്നുകൂടുന്നരംഗം. “ഇപ്പ് മുളക് കൊത്തമല്ലി എന്ത്ത്താ മാണ്ടിയേത് പറഞ്ഞാളിം, ചന്തേല് മാങ്ങാൻ കിട്ടാത്ത മാന്തള്ണ്ട് മാങ്ങിക്കോളീം” കുഞ്ഞാത്തുട്ടി താത്ത പറയും..

എത്ര വലിയ സൗഹൃദത്തിന്റെയും നാട്ടുനന്മയുടെയും വിളനിലങ്ങളായിരുന്നു ആ നാട്ടിൻപുറങ്ങൾ എന്ന് പലയിടത്തായി സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇത്തരം വിവരണങ്ങളിലൂടെ നോവലിൽ.

മുറംകീറിദേശത്ത് വരാൻപോകുന്ന കർഷക, കർഷകത്തൊഴിലാളി മുന്നേറ്റത്തിന്റെ രാഷ്ട്രീയ സൂചനകൾ ദേശത്തിന് ലഭിക്കുന്നത് നാലാം ക്ലാസുകാരനായ അപ്പുട്ടി പീടിക കോലായിലിരുന്ന് ഉച്ചത്തിൽ വായിക്കുന്ന പത്രം വായനയിലൂടെയാണ്. ആ അറിവുവെച്ചാണ് അപ്പൂട്ടി പറയുന്നത് ” നമ്മുടെ ഗോപാലൻകുട്ടി മാഷ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, വല്ലാതെ സുധാകരന്റീം വീരാണ്ണിയുടേയും കൂടെ ആരും കൂടണ്ടാന്ന്. ”
ഏറനാട്ടിലെ കർഷകന്റെയും കർഷകത്തൊഴിലാളിയുടെയും ദുരിത ജീവിതത്തിന് എങ്ങനെ അറുതി വരുത്താം എന്ന് ചിന്തിച്ചു നടക്കുന്നവരായിരുന്നു മേൽ പറഞ്ഞവരൊക്കെ. ജന്മിത്തവും ഫ്യൂഡലിസവും അരങ്ങുവാണ ആ പഴയ കാലത്തെ പുതിയ സൈബർയുഗത്തിൽ നിന്നു കൊണ്ട് രാജൻ ആവിഷ്കരിക്കുമ്പോൾ ഗ്രാമവിശുദ്ധിയും നഗരത്തിന്റെ അരാജകത്വവും പലപ്പോഴും താരതമ്യത്തിനു വിധേയമാകുന്നുണ്ട്.

ബീരാണ്ണിയും സുധാകരനും ഗോപാലൻകുട്ടിമാഷും തുടങ്ങി വെച്ച മുറംകീറിയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ കഥ പറയുന്നിടത്ത് വലിയ വിശദീകരണമൊന്നും ഇല്ലെങ്കിലും ഇത് ഏറനാട്ടിൽ നടന്ന കാർഷിക മുന്നേറ്റത്തിന്റെ ചരിത്ര സൂചകംതന്നെയായിമാറുന്നു.

“അതാണ് താലപ്പൊലിപറമ്പിൽനിന്നും പുറപ്പെട്ട ജാഥ നടുവരമ്പിലൂടെ പാടവും തോടും കടന്ന് പള്ളിയാലിലൂടെ കാളികാവിലെത്തി” എന്ന വരികളിൽ വായിച്ചെടുക്കേണ്ടത്. ഈശ്വരൻ നമ്പൂതിരിയും തുടർന്ന് സഖാവ് കുഞ്ഞാലിയും കാളികാവിൽ താമസിച്ചുകൊണ്ട് കർഷകർക്കും തോട്ടംതൊഴിലാളികൾക്കും ഇടയിൽനടത്തിയ ഉജ്ജ്വലമായ സമര ചരിത്രങ്ങളിലേക്കുതന്നെയാണ് “പാട്ടുരാശിയിലെ വണ്ടി” യുടെ ചക്രങ്ങളുരുളുന്നത്.
അതോടെ രാജൻ കരുവാരക്കുണ്ടിന്റെ തൂലികയിൽ നിന്നും പിറന്നുവീണ ഒരു ചരിത്ര ഗാഥയായി അത് വായനക്കാരിലേക്ക് പടരുകയും ചെയ്യുന്നു. പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്. വില 200 രൂപ.

---- facebook comment plugin here -----

Latest