Ongoing News
പാറ പോലെ ഉറച്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാർ; മൂന്നാം ടെസ്റ്റ് സമനിലയില്‍
സിഡ്‌നി | ആസ്ര്‌തേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പ്രതിരോധിച്ച് കളിച്ച ബാറ്റ്‌സ്മാന്മാരിലൂടെ സമനില നേടി ഇന്ത്യ. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനുമാണ് പരാജയത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
ഇവര്‍ക്ക് മുമ്പ് ഋഷഭ് പന്ത് 97 റണ്‍സും ചേതേശ്വര്‍ പൂജാര 77 റണ്‍സും നേടി ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. 23 റണ്‍സെടുക്കാന്‍ വിഹാരി 161 ബോളുകളാണ് നേരിട്ടത്. അശ്വിന്‍ 39 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ഇന്നിംഗ്‌സ് ആരംഭിച്ചത്.
ആസ്‌ത്രേലിയ ഉയര്‍ത്തിയ 407 റണ്‍സിലേക്കെത്താന്‍ 309 റണ്‍സ് കൂടി വേണമായിരുന്നു ഇന്ത്യക്ക്. ഞായറാഴ്ച ആറ് വിക്കറ്റിന് 312 എന്ന നിലയിലാണ് ആസ്‌ത്രേലിയ ഇന്നിംഗ്‌സ് ഡിക്ലേര്‍ ചെയ്തത്. നാലാം ഇന്നിംഗ്‌സില്‍ 288 റണ്‍സിനപ്പുറം ഒരു ടീമും സിഡ്‌നിയില്‍ പോയിട്ടില്ല. എന്നാല്‍, ഇന്ത്യ ആ റെക്കോര്‍ഡും മറികടന്നു.
ഇത് ആസ്‌ത്രേലിയന്‍ ടീമിന് ആശങ്ക വര്‍ധിപ്പിക്കുന്നതായിരുന്നു. വിജയ പ്രതീക്ഷ ഇന്ത്യക്ക് ഇല്ലായിരുന്നെങ്കിലും ആസ്‌ത്രേലിയയുടെ വിജയം തടയുകയെന്നതായിരുന്നു ലക്ഷ്യം. ഒടുവില്‍ അഞ്ച് വിക്കറ്റിന് 334 എന്ന സ്‌കോര്‍ ആണ് ഇന്ത്യ നേടിയത്.