Connect with us

Kerala

വികസന ചരിത്രത്തിലെ നാഴികക്കല്ലായ ഗെയില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി | കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ നാഴികകല്ലായ കൊച്ചി- മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍ എന്‍ ജി ) പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വികനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ലെന്ന് തെളിയിക്കുന്നതാണ് പദ്ധതിയെന്നും ഇന്ത്യക്ക് ഇന്ന് സുപ്രധാന ദിനമാണെന്നും പദ്ധതിയുടെ കമ്മീഷന്‍ നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളുടെ വ്യാവസായിക വളര്‍ച്ചക്ക് പദ്ധതി ഉപകരിക്കും. കേരളത്തിലേയും കര്‍ണാടകയിലേയും ജനജീവിതം സുഗമമാകാന്‍ പദ്ധതി സഹായിക്കും.
സാമ്പത്തിക രംഗത്ത് പ്രകൃതി വാതകത്തിന്റെ പങ്ക് വളരെ വലുതാണ്. ടൂറിസം മേഖലക്ക് കുതിപ്പുണ്ടാകും. വാഹന ഇന്ദന ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. പ്രകൃതി വാതകം മലിനീകരണം കുറക്കും. 700 സി എന്‍ ജി സ്റ്റേഷനുകള്‍ തറുക്കും. ഒരു രാജ്യം ഒരു വാതക ഗ്രിഡ് എന്നതിലേക്കുള്ള ചുവടുവെപ്പാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് വാക്ക് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനമാണ് നിറവേറ്റിയത്. പദ്ധതി സംസ്ഥാന വികസനത്തിന് മുതല്‍കൂട്ടാകുമെന്നും മുഖ്യപ്രസംഗത്തില്‍ പിണറായി പറഞ്ഞു.

ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍, വി മുരളീധരന്‍ പങ്കെടുത്തു.

ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍ എന്‍ ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.

വൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി 444 കിലോമീറ്റര്‍ പൈപ്പ് ലൈലിലൂടെ കര്‍ണാടകയിലെ മംഗളൂരിലെത്തും. പെട്രോകെമിക്കല്‍, ഊര്‍ജം, രാസവളം മേഖലകള്‍ക്ക് സംശുദ്ധമായ ഇന്ധനമാണ് ലഭിക്കുക. വാതകാധിഷ്ടിത വ്യവസായങ്ങളുടെ വളര്‍ച്ചക്ക് ഇത് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സാമ്പത്തിക വളര്‍ച്ചും പദ്ധതി വഴിയൊരുക്കും എന്നാണ് പ്രതിക്ഷ. 2013ല്‍ ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.