Connect with us

Kerala

യുവാക്കളെ പരിഗണിച്ചില്ലെങ്കില്‍ സ്വതന്ത്രരായി മത്സരിക്കും; യൂത്ത് കോണ്‍ഗ്രസ്

Published

|

Last Updated

പാലക്കാട് | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ അര്‍മഹായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇറക്കി മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി. മലമ്പുഴയില്‍ നടന്ന യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവില്‍ ക്യാമ്പിന്റെ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 20 നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രമേയം എ ഐ സി സിക്ക് അയച്ച് നല്‍കാനും യോഗം തീരുമാനിച്ചു.

പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി നേതൃത്വം മനസ്സിലാക്കണം. നാല് തവണ മത്സരിച്ചവരെ ഇനിയും പരിഗണിക്കരുത്. ജനവിരുദ്ധരെ സ്ഥാനാര്‍ഥികളാക്കിയാല്‍ റിബലുകള്‍ രംഗത്തുവരും. ഒരു തലമുറ മാറ്റമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. തലമുറ മാറ്റം ലക്ഷ്യമിട്ട് ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ ഏജ് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കും.

സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിജയ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസത്തിന്റെ താരതമ്യവും എ ഐ സി സിയെ അറിയിക്കാനും യോഗം തീരുമാനിച്ചു. ഭാവി കരാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം 11ന് തിരുവനന്തപുരത്ത് ചേരാനും പദ്ധതിയിട്ടാണ് യോഗം പിരിഞ്ഞത്.
യുവാക്കള്‍ക്ക് പരിഗണന നല്‍കിയില്ലെങ്കില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്