Connect with us

Kerala

കരുണാകരന് ശേഷം കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകളില്‍ ക്ഷീണമുണ്ടായി: കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | മതഭക്തനായ കരുണാകരന്‍ തികഞ്ഞ മതേതരവാദിയായിരുന്നെന്ന് കെ മുരളീധരന്‍ എം പി. അദ്ദേഹം സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നു. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭൂരിപക്ഷത്തിനും സംരക്ഷണമുണ്ട് എന്നതാണ് കരുണാകരന്‍ നല്‍കുന്ന പാഠം. കരുണാകരന് ശേഷം കോണ്‍ഗ്രസിന് ഹിന്ദുവോട്ടുകള്‍ നഷ്ടമാകുന്നതായും മുരളീധരന്‍ പറഞ്ഞു. കരുണാകരന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുരളീധരന്റെ അഭിപ്രായ പ്രകടനം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി മാത്രമാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ചില വിഭാഗങ്ങളില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. സത്യത്തില്‍ യു ഡി എഫ് ബാലന്‍സ് ചെയ്തിട്ടുണ്ട്. അത് ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചാല്‍ ബി ജെ പിയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന്റെ നയങ്ങള്‍ തുറന്നുകാണിക്കുമ്പോള്‍ തന്നെ ബി ജെ പിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂ. കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ വളരുന്ന ബി ജെ പിയേയും, തെറ്റായ നയങ്ങള്‍ക്കിടയിലും ചില തന്ത്രങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കുന്ന സി പി എമ്മിനേയും കോണ്‍ഗ്രസിന് നേരിടേണ്ടതുണ്ട്. ബി ജെ പിയും സി പി എമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡുകള്‍ തരാതരം ഉപയോഗിച്ച് കളിക്കുകയാണ്.

ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണം സംഭവിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മുന്നണി ദുര്‍ബലമായാതായി കാണേണ്ടതില്ല. മുന്നേറാനുള്ള വഴികള്‍ യു ഡി എഫിന് മുന്നില്‍ തുറന്നുകിടക്കുന്നുണ്ട്. നിയമസഭയില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന 1967ല്‍ നിന്ന് മുന്നണി ബന്ധങ്ങളിലേക്കും യു ഡി എഫിലേക്കും കോണ്‍ഗ്രസിനെ വഴി നടത്തിയത് കെ കരുണാകനായിരുന്നു. മുന്നണി രാഷ്ട്രീയം കോണ്‍ഗ്രസിന് സ്വീകാര്യമല്ലാതിരുന്ന അക്കാലത്ത് മുന്നണി രൂപീകരിക്കേണ്ടതിന്റെ അനിവാര്യത പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയത് കരുണാകരനായിരുന്നു.

പിണറായി സര്‍ക്കാറുമായി തട്ടിച്ചുനോല്‍ക്കുമ്പോള്‍ നായനാരുടെ കാലം എത്രയോ പോസിറ്റീവായിരുന്നു. എന്നാല്‍ അതിനെയും നെഗറ്റീവാക്കി മാറ്റാന്‍ കരുണാകരന് സാധിച്ചിട്ടുണ്ട്. പാര്‍ട്ടി്ക്കുള്ളില്‍ ആന്റണി, കരുണാകരന്‍ ഗ്രൂപ്പ് ശക്തമായിരുന്നെങ്കിലും പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ കൂടിയാലോചനകള്‍ നടന്നിരുന്നു. ആരുടേയും അപ്രമാദിത്വം അംഗീകരിക്കാതെയാണ് അന്ന് മുന്നണി രാഷ്ട്രീയം ഫലപ്രദമായി മുന്നോട്ട് പോയത്.

Latest