Kerala
ശ്രീചിത്രയില്‍ കുട്ടികള്‍ക്ക് ചികിത്സ നിര്‍ത്തുന്നതായി വാര്‍ത്ത: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം | ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ അവസാനിപ്പിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സൗജന്യ ചികിത്സയ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാനുള്ള 10 കോടിയിലേറെ രൂപ കുടിശ്ശികയായ സാഹചര്യ ത്തിലാണ് കടുത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നാണ് വാര്‍ത്ത.
നിജസ്ഥിതി ആരാഞ്ഞ് കമ്മീഷന്‍ ശ്രീചിത്ര ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കി. സൗജന്യചികിത്സ പ്രതീക്ഷിക്കുന്ന ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ പറഞ്ഞു.
അതിനിടെ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോയിലെ മര്‍ദനമേറ്റ കുട്ടികളെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. വീട്ടില്‍ വച്ചിരുന്ന മദ്യക്കുപ്പി മാറ്റിവച്ചെന്ന സംശയത്തില്‍ മകളെ അച്ഛൻ വടി കൊണ്ട് തല്ലി നോവിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ മര്‍ദനമേറ്റ കുട്ടിയെയും കുടുംബാംഗങ്ങളെയും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. കമ്മീഷന്‍ അംഗങ്ങളായ റെനി ആന്റണി, സി വിജയകുമാര്‍, പി പി ശ്യാമളകുമാരി എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. കേസില്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.