Connect with us

Kerala

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലുണ്ടായത് നേതൃത്വത്തിനെതിരെ കടന്നാക്രമണം

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനത്തിന്റെ പെരുമഴ. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ഭല്യമാണ് പരാജയത്തിന്റെ മുഖ്യ കാരണമെന്നും ഇങ്ങനെയാണ് പോക്കെങ്കില്‍ ആറ് മാസം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യ സമിതി ചേരാമെന്നും നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ എല്ലാം പിഴച്ചു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ ഡി എഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബി ജെ പിയിലേക്കും പോവുന്നത് തടയാന്‍ കഴിഞ്ഞില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക്‌പോക്ക് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് തിരിച്ചടിയുടെ ആഴംകൂട്ടിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും തോല്‍വി അംഗീകരിച്ച് തിരുത്താനുള്ള മനസ്സാണ് ആദ്യം നേതൃത്വത്തിന് വേണ്ടതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സംഘടനാ രംഗത്തെ അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ ഒന്നുകൊണ്ടും കാര്യമില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. താഴെതട്ട് മുതല്‍ മാറ്റം വേണം. പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ പി സി സി എന്തുചെയ്തുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ ചോദിചച്ു. നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തിയത്‌കൊണ്ട് വോട്ട് കിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പി സി വിഷ്ണുനാഥിന്റെ ചോദ്യം. ബി ജെ പിയും സി പി എമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു.

മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ക്രിസ്ത്യന്‍ വോട്ടുകളില്‍ മാറ്റുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest