Connect with us

National

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത 45 കോടിയുടെ സ്വര്‍ണം കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതം

Published

|

Last Updated

ചെന്നൈ | സി ബി ഐ എട്ട് വര്‍ഷം മുമ്പ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത 103 കിലോ സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. 45 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കാണാതായത്. കോടതി നിര്‍ദേശിച്ചതനുസരിച്ച് തമിഴ്‌നാട് ക്രൈം ബ്രാഞ്ചും പിന്നാലെ സി ബി ഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012ല്‍ ചെന്നൈയിലെ സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 400.5 കിലോഗ്രാം സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായത്. സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ അനധികൃത സഹായം നല്‍കിയെന്ന കേസിലാണ് സി ബി ഐ പരിശോധന നടത്തിയത്.

സുരാന കോര്‍പ്പറേഷന്‍ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് സി ബി ഐ പിടിച്ചെടുത്ത സ്വര്‍ണം എസ് ബി ഐ ഉള്‍പ്പെടെ ആറ് ബേങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ബേങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സി ബി ഐ നിലവറകള്‍ തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം കാണാതായതായി കണ്ടെത്തിയത്. സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലോക്കറിലാണ് സ്വര്‍ണം സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നതെന്നും ലോക്കറിന്റെ താക്കോല്‍ ചെന്നൈയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നുമാണ് സി ബി ഐ പറയുന്നത്.

Latest