Connect with us

National

യു പി എ നേതൃസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നത് വ്യാജ വാര്‍ത്ത: ശരത് പവാര്‍

Published

|

Last Updated

മുംബൈ | യു പി എ സഖ്യത്തിന്റെ നേതൃത്വം താന്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യു പി എ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെ സഖ്യ കക്ഷിയായ ശിവസേന പറഞ്ഞതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പ്രതിപക്ഷം ദുര്‍ബലമായിരിക്കുകയാണെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഒരു പുതിയ നേതൃത്വത്തിനായുള്ള ശക്തമായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും ശിവസേന പ്രസ്താവിച്ചതിനു പിന്നാലെയാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്.

ശരത് പവാര്‍ യു പി എയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കത് ഏറെ സന്തോഷപ്രദമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. പക്ഷെ, അദ്ദേഹം അത് നിഷേധിച്ചതായാണ് അറിയുന്നത്. പവാര്‍ വലിയ നേതാവാണ്. അത്തരമൊരു നിര്‍ദേശം ഞങ്ങളുടെ മുമ്പിലേക്കു വന്നാല്‍ പിന്തുണക്കും- റൗത്ത് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണെന്നും ഇതെല്ലാം ഉടന്‍ തീരുമാനമെടുക്കേണ്ട ഗൗരവതരമായ കാര്യങ്ങളാണെന്നും ശിവസേനാ നേതാവ് പ്രതികരിച്ചു. യു പി എയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍, ആ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നു രൂപവത്ക്കരിച്ച മഹാ വികാസ് അഗാഡി (എം വി എ) സഖ്യം പോലെയൊന്ന് രാജ്യത്ത് ഉണ്ടാകേണ്ടതല്ലേ?. ആണെന്നാണ് ഉത്തരമെങ്കില്‍ അതിനെ ആരു നയിക്കും?. ഇതെല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്. പതുക്കെ പതുക്കെ ഇവയെല്ലാം നമുക്ക് പരിഹരിക്കാന്‍ സാധിക്കും. റൗത്ത് വിശദീകരിച്ചു.

അതേസമയം, യു പി എ നേതൃത്വം സംബന്ധിച്ച ചര്‍ച്ചകളെല്ലാം നിലവില്‍ ഡല്‍ഹിക്കു സമീപം നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് എന്‍ സി പിയുടെ പക്ഷം.

Latest