Connect with us

Kerala

ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യ ഹരജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഇബ്രാഹീം കുഞ്ഞിന്റേയും പ്രോസിക്യൂഷന്റേയും വാദം കേട്ടശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിവെച്ചത്.
ഉദ്യോഗസ്ഥരെ പഴിചാരി ജാമ്യം നേടാനുള്ള ഒരു ശ്രമമായിരുന്നു കോടതിയില്‍ ഇബ്രാഹീം കുഞ്ഞിന്റെ അഭിഭാഷകന്‍ നടത്തിയത്.

ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. മന്ത്രി ഒന്നും അറിയില്ലെങ്കില്‍ അദ്ദേഹം റബ്ബര്‍ സ്റ്റാംപ് ആണോയെന്ന് ഇതിന് കോടതി തിരിച്ചു ചോദിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സക്കായി ജാമ്യം വേണമെന്നും ഇബ്രാഹീം കുഞ്ഞ് ആവശ്യപ്പെട്ടു. ചികിത്സക്കായി സ്വയം തിരഞ്ഞെടുത്ത ആശുപത്രിയില്‍നിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്ന് കോടതി ചോദിച്ചു. പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു. നിയസഭാ സ്പീക്കര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ 13 കോടി രൂപ അഡ്വാന്‍സ് നല്‍കിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു.

കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പി ബ്ല്യു ഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മേല്‍പാലം നിര്‍മാണ കരാര്‍ ആര്‍ ഡി എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡറിനു മുമ്പുതന്നെ തീരുമാനിച്ചിരുന്നെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2013ല്‍ മസ്‌കറ്റ് ഹോട്ടലില്‍ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിവെച്ചത്.

Latest