Connect with us

Kerala

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം സജ്ജം; അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടിലും തുടര്‍ന്ന് കേരളത്തിലും എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക. ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അടക്കം നടപടി എടുക്കും.

ചുഴലിക്കാറ്റിന്റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ തിരുവനന്തപുരം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമിലേക്കും വിളിക്കാം.

പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest