International
ഫൈസര്‍ കൊവിഡ് വാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; അടുത്ത ആഴ്ച മുതല്‍ വിതരണം
ലണ്ടന്‍ | അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു കെ സര്‍ക്കാർ അറിയിച്ചു. അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. 95 ശതമാനം വരെ കൊവിഡ് രോഗം തടയാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.
പത്ത് മാസത്തെ ശ്രമഫലമായിട്ടാണ് വാക്‌സിന്‍ വിപണിയിലെത്തുന്നത്. ബ്രിട്ടനു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി ഈ വാക്സിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. പ്രത്യേക പെട്ടിയിലാക്കിയാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടത്. ഒരുതവണ ഉപയോഗിച്ച ശേഷം അഞ്ച് ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാനും സാധിക്കും. വാക്‌സിന്‍ ബ്രിട്ടനിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.
വാക്സിൻ കുത്തിവെക്കുന്നതിനായുള്ള മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. പ്രായമോ ലിംഗമോ വ്യത്യാസമില്ലാതെ ഈ വാക്സിന് 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
40 ദശലക്ഷം ഡോസാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാകും. ക്രിസ്മസിന് മുമ്പ് ആദ്യ സ്റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. വാക്‌സിന്‍ വിപണിയിലെത്തിയാലും രോഗ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ഉപയോഗം തുടർന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്രുടെ നിര്‍ദേശമുണ്ട്.