Connect with us

National

'നിവാര്‍' ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും; 145 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

Published

|

Last Updated

ചെന്നൈ | നിവാര്‍ ചുഴലിക്കൊടുങ്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും. ചെന്നൈക്കും പുതുച്ചേരിക്കും ഇടയിലായിട്ടായിരിക്കും കാറ്റ് തീരം തൊടുക. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്രയും ബോട്ടുകളിലായി അമ്പതിലധികം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് വിവരം. കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ചൊവ്വാഴ്ച പോയ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.

നിവാര്‍ ഭീഷണിയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഏഴു ജില്ലകളില്‍ പൊതു ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി ട്രെയിന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തീരപ്രദേശ മേഖലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യതാ മേഖലകളില്‍ വിന്യസിച്ചു.

Latest