Connect with us

Kerala

മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ് അറസ്റ്റില്‍; ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹീം കുഞ്ഞ് ചികിത്സയില്‍ കഴിഞ്ഞ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.25നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കാനാണ് വിജിലന്‍സ് തീരുമാനം. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തും. പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയായാണ് ഇബ്രാഹീം കുഞ്ഞിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യമിട്ട് വിജിലന്‍സ് സംഘം ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുടുംബാംഗങ്ങല്‍ അദ്ദേഹം ആശുപത്രിയിലാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജലിന്‍സ് വീട്ടില്‍ പരിശോധന നടത്തി. ഇതിനിടെ ഒരു സംഘം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹം ചികിത്സയിലുള്ള ലേക് ഷോര്‍ ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. ആശുപത്രി മുറിയില്‍വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലെ ഐ സി യുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

 

Latest