Connect with us

Articles

ഉവൈസി ഏക ചോയ്‌സല്ല

Published

|

Last Updated

ബിഹാറില്‍ മഹാസഖ്യത്തിന്റെ പോരാട്ടം 110 സീറ്റുകളില്‍ അവസാനിച്ചു. 125 സീറ്റുകള്‍ നേടി എന്‍ ഡി എ കേവല ഭൂരിപക്ഷം നേടി. നിതീഷ് കുമാറിന് ഭരണത്തില്‍ നാലാമൂഴം. ലാലു പ്രസാദ് എന്ന കറകളഞ്ഞ മതേതര നിലപാടുള്ള അതികായന്റെ യഥാര്‍ഥ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ച് പോരാട്ട വീറ് പ്രകടിപ്പിച്ച തേജസ്വി യാദവ് പരാജയപ്പെടുന്നത് നിരാശാജനകമായ കാഴ്ചയാണ്. പരമാവധി ഉള്‍ക്കൊള്ളുക എന്നതായിരുന്നു തേജസ്വി സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനു പുറമെ ബിഹാറില്‍ നല്ല വേരോട്ടമുള്ള ഇടതുകക്ഷികളെയും ചേര്‍ത്തു നിര്‍ത്തിയാണ് തേജസ്വി പൊരുതാനിറങ്ങിയത്. അങ്ങനെയൊരു മുന്നണിക്ക് എല്ലാ സംവിധാനങ്ങളുടെയും പിന്തുണയുള്ള എന്‍ ഡി എയോട് ഇഞ്ചോടിഞ്ച് പൊരുതാനും ആര്‍ ജെ ഡിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഭരണ വിരുദ്ധ വികാരം ബിഹാറില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രംഗത്തിറങ്ങി ഹിന്ദുത്വ വൈകാരികതയുടെ വിത്തെറിഞ്ഞു നടത്തിയ വിളവെടുപ്പാണ് ബി ജെ പിയെ തുണച്ചത്.

കോണ്‍ഗ്രസിന് 19 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന്റെ മോശം പ്രകടനം മഹാസഖ്യത്തിന്റെ പ്രകടനത്തെ ബാധിച്ചു. എന്തു കൊണ്ടിത് സംഭവിച്ചു എന്ന് പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനം, ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച, കൂറുമാറ്റം ഉണ്ടാക്കിയ വിശ്വാസ്യതാ നഷ്ടം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, പരമപ്രധാനമായ കാരണം ബി ജെ പി എന്നും മുഖ്യശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെ എന്നത് തന്നെയാണ്. ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളെ തങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ഒരുപ്പിമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ട് എന്നവര്‍ ഭയപ്പെടുന്നു. പഴയതിനേക്കാള്‍ ദുര്‍ബലമായെങ്കിലും ബി ജെ പിയെ പരാജയപ്പെടുത്തുക എന്നത് മുഖ്യ അജന്‍ഡയായി കാണുന്ന, സ്വാധീനമുള്ള ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ് എന്നത് ഇടതുപക്ഷം പോലും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണല്ലോ.

മഹാസഖ്യത്തിന് പിന്നാക്ക സമുദായങ്ങളുടെ വിശേഷിച്ച് മുസ്‌ലിംകളുടെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ല എന്നതും അത് നഷ്ടമാക്കുന്നതില്‍ അസദുദ്ദീന്‍ ഉവൈസി വഹിക്കുന്ന പങ്കും നേരത്തേയും ചര്‍ച്ചയായിട്ടുണ്ട്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകളും പറയാനുണ്ടായിരുന്നു. പക്ഷേ, ബിഹാറിലെത്തുമ്പോള്‍ ഉവൈസി അഞ്ച് മണ്ഡലങ്ങള്‍ ഒറ്റക്ക് ജയിച്ചിരിക്കുന്നു. മുസ്‌ലിം ജനസാന്ദ്രത കൂടുതലായി കേന്ദ്രീകരിക്കുന്ന സീമാഞ്ചല്‍ മേഖലയില്‍ 20 സീറ്റുകളിലാണ് ഉവൈസി മത്സരിച്ചത്. ബി എസ് പി, ഉപേന്ദ്ര കുശ്‌വാഹ എന്നിവരെ കൂടെക്കൂട്ടി അദ്ദേഹം രൂപവത്കരിച്ച മുന്നണി പലയിടങ്ങളിലും മതേതര മുന്നണിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഉവൈസിയുടെ സാന്നിധ്യത്തെയും പ്രചാരണ രീതികളെയും ബി ജെ പി ഇഷ്ടപ്പെടുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന പരിമിതി. ഉവൈസിയെ വിമര്‍ശിക്കും പോലെ തന്നെ ഈ മേഖലയില്‍ മുസ്‌ലിം സമൂഹം എന്തുകൊണ്ട് മഹാസഖ്യത്തെ വിശ്വാസത്തിലെടുത്തില്ല എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കേണ്ടത് കൂടിയാണ്.

ഫാസിസ്റ്റ് വാഴ്ചയുടെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. പൗരാവകാശങ്ങള്‍ പോലും റദ്ദു ചെയ്യപ്പെട്ടേക്കാം എന്ന ഭീതിയാണ് പൗരത്വ കരി നിയമം അവര്‍ക്കു മുന്നിലുയര്‍ത്തിയത്. സ്വാഭാവികമായും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനില്‍ക്കണം എന്ന് വാദിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേരേ അവര്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു. ആ ആശങ്കയെയും പ്രതീക്ഷയെയും അഭിസംബോധന ചെയ്യുന്നതില്‍ കോണ്‍ഗ്രസും മറ്റ് മതേതര കക്ഷികളും എത്രത്തോളം വിജയിക്കുന്നു എന്ന പരിശോധന ഈ ഘട്ടത്തില്‍ നടക്കണം. ദേശീയ തലത്തില്‍ ഗാന്ധി കുടുംബവും കോണ്‍ഗ്രസിലെ നെഹ്‌റുവിയന്‍ ചിന്താഗതിക്കാരായ നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളുടെ ആത്മാര്‍ഥതയില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് പക്ഷേ താഴെ തട്ടില്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചകളുണ്ടാകുന്നുണ്ട്. തങ്ങള്‍ കൂടി പങ്കാളികളായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നേയില്ല എന്ന മുസ്‌ലിം സമുദായത്തിന്റെ നിരാശാബോധത്തെ പോസിറ്റീവായി കാണുക എന്നത് മാത്രമാണ് പോംവഴി. ഝാര്‍ഖണ്ഡ് ഒന്നാന്തരം ഉദാഹരണമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഝാര്‍ഖണ്ഡിലെ മൊഹല്ല കമ്മിറ്റികളുമായും മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വവുമായും മുന്‍കൂര്‍ ചര്‍ച്ചകള്‍ നടത്താന്‍ ജെ എം എമ്മും കോണ്‍ഗ്രസും തയ്യാറായി.

സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരത ഏറ്റവും മൃഗീയമായി അഴിഞ്ഞാടിയ സംസ്ഥാനത്ത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ശനമായ സമീപനം സ്വീകരിക്കും എന്നുറപ്പ് കൊടുത്തു. കാടിളക്കി പ്രചാരണം നടത്തിയിട്ടും ഉവൈസി അവഗണിക്കപ്പെട്ടു. ഇതൊരു മാതൃകയായിരുന്നു. ഉവൈസിയെ പോലെയുള്ളവരുടെ രാഷ്ട്രീയ രീതിശാസ്ത്രം സ്വീകാര്യമല്ല എന്ന് തീരുമാനിക്കാന്‍ മതേതര കക്ഷികള്‍ക്ക് അവകാശമുണ്ട്. ഉവൈസി ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ ചോയ്‌സോ ഏക ചോയ്‌സോ അല്ല. പക്ഷേ, ഉവൈസി ഒരു മുന്നറിയിപ്പാണ്. ബിഹാറില്‍ തന്നെയും മുസ്‌ലിം വോട്ടുകള്‍ മഹാസഖ്യത്തിനും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ജെ ഡി യുവിന് ലഭിച്ച മുസ്‌ലിം വോട്ടുകള്‍ കുറവ് വന്നിട്ടുണ്ട്.
നേര്‍ക്കുനേരേ അവകാശങ്ങള്‍ അംഗീകരിച്ച് കൊണ്ട്, അതുറപ്പാക്കും എന്ന് ബോധ്യപ്പെടുത്തി പിന്തുണ തേടുന്ന സമീപനം സ്വീകരിക്കാനായാല്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ മതേതര ചേരിക്കാവും. മുസ്‌ലിം സ്വത്വ പ്രതിസന്ധിയോടുള്ള അകാരണമായ ഭയത്തെ മറികടക്കാന്‍ കേരളം മതേതര കക്ഷികള്‍ക്കു മുന്നില്‍ ഒരു പാഠപുസ്തകമാണ്. കൃത്യമായ ഒരു പൊളിറ്റിക്കല്‍ സ്ട്രാറ്റജി വികസിപ്പിച്ചെടുത്തു കൊണ്ട് മതേതരപക്ഷം എന്ന വിശാല ചേരിയെ കരുപിടിപ്പിച്ചെടുക്കാന്‍ ബിഹാര്‍ ഒരു അനുഭവ പാഠമാണ്. അതിനാവശ്യമായ രാഷ്ട്രീയ ഭാഷ സ്വായത്തമാക്കണം. അത് സംസാരിക്കാനുള്ള ആര്‍ജവം വേണം. കേരളത്തിലെ ജനാധിപത്യ ചേരിയെ ആ അര്‍ഥത്തില്‍ ഒരു ദേശീയ മാതൃകയായി മുന്നോട്ട് വെക്കാനാകും.

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം നമ്മളാഗ്രഹിച്ചത് പോലെയല്ലായിരിക്കാം. പക്ഷേ, ജനവിധിയും ജനഹിതവും ശുഭകരമാണ് എന്ന് കാണണം. ജനഹിതമായിരിക്കില്ല എപ്പോഴും തിരഞ്ഞെടുപ്പ് ഫലമായി പുറത്ത് വരിക. ജനാഭിലാഷത്തെ കുതന്ത്രങ്ങള്‍ കൊണ്ട് അട്ടിമറിച്ച് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്ന ബി ജെ പിയുടെ അജന്‍ഡ ഒരു വട്ടം കൂടി വിജയിക്കുന്നു. മതേതരത്വം എന്ന ആ മഹാബിന്ദുവില്‍ കാലൂന്നി നിന്ന് മുഴുവന്‍ പാര്‍ശ്വവത്കൃതരെയും ഉള്‍ക്കൊള്ളുന്ന സഖ്യങ്ങള്‍ തുടരണമെന്നും വിട്ടുപോയവരെ കൂടി ഉള്‍ക്കൊള്ളുന്ന ആ മഹാസഖ്യത്തിന് ഇന്ത്യയുടെ ഭാവി തീരുമാനിക്കാനാകും എന്നുമാണ് ബിഹാര്‍ നല്‍കുന്ന പാഠം.

(മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)