National
ബിഹാറിലെ ആഭ്യന്തര രാഷ്ട്രീയം മാറുന്നു; സോഷ്യലിസ്റ്റ് മണ്ണും ബി ജെ പി നിയന്ത്രണത്തില്‍
പാറ്റ്‌ന | 24 മണിക്കൂറോളം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷം ബിഹാറില്‍ നേരിയ ഭുരിഭക്ഷത്തില്‍ എന്‍ ഡി എ (125-110) ഭരണം നിലനിര്‍ത്തിയെങ്കിലും ബിഹാറിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് തിരഞ്ഞെടുപ്പ് കുറിക്കുന്നത്. ഇതുവരെ ജെ ഡി യുവിന്റെ നിഴലായി മാറിയിരുന്ന ബി ജെ പി സോഷ്യലിസ്റ്റ് മണ്ണിലും മുഖ്യപാര്‍ട്ടിയായി മാറിയിരിക്കുകയാണ്. 75 സീറ്റ് നേടിയ ആര്‍ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എങ്കിലും എന്‍ ഡി എയില്‍ നിതീഷിനെ ബഹുദൂരം പിന്തള്ളി ബി ജെ പി ഒന്നാമതെത്തിയിരിക്കുകയണ്.
74 സീറ്റ് ബി ജെ പി നേടിയപ്പോള്‍ ജെ ഡി യുവിന് 43 സീറ്റ് മാത്രമാണ് നേടാനായാത്. നിതീഷ് കുമാറിന്റെ സോഷ്യല്‍ എന്‍ജനീയറിംഗ് തന്ത്രം പൂര്‍ണമായും പാളുകയായിരുന്നു. കഴിഞ്ഞ തവണത്തെ 71 സീറ്റുകളില്‍ നിന്നാണ് നിതീഷ് 43ലേക്ക് പിന്തള്ളപ്പെട്ടത്. എങ്കിലും നിതീഷ് കുമാര്‍ തന്നെ സര്‍ക്കാറിന്് നംതൃത്വം നല്‍കുമെന്ാണ് ബി ജെ പി പറയുന്നത്. എന്നാല്‍ ബി ജെ പിയേക്കാള്‍ 30 സീറ്റ് കുറവുള്ള ജെ ഡി യു സര്‍ക്കാറിന് നേതൃത്വം നല്‍കുന്നത് ഭാവിയില്‍ എന്തൊക്കെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടത്. പാര്‍ട്ടിയുടെ പ്രകടനം മോശമായ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ സ്ഥാനത്ത് തുടരുമോ എന്നത് കണ്ടറിയണം. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധികാരം പങ്കിടലില്‍ ബി ജെ പിയുടെ നിലപാടിനായിരിക്കും മുന്‍തൂക്കം.
പ്രതിപക്ഷമായ മഹാസഖ്യത്തില്‍ ആര്‍ ജെ ഡിയും ഇടത് പാര്‍ട്ടികളും കരുത്ത് കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ തവണത്തെ 80ല്‍ നിന്ന് ആര്‍ ജെ ഡി സീറ്റ് 75 ആയി കുറഞ്ഞെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ 70 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് മാത്രമാണ് ജയിച്ചത്. മഹാസഖ്യത്തിന്റെ പിന്നോക്കത്തിന് പ്രധാന കരാണവും കോണ്‍ഗ്രസിന്റെ പ്രകടനം തന്നെയായിരുന്നു. എന്നാല്‍ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളായ ഇടത് പാര്‍ട്ടികളും കരുത്ത് കാട്ടി. 29 സീറ്റുകളില്‍ മത്സരിച്ച് 15 ഇടത്ത് ജയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സി പി ഐ എം എല്‍ 11, സി പി ഐ രണ്ട്, സി പി എം രണ്ട് സീറ്റുകളാണ് നേടിയത്. ഏറെ നാളുകള്‍ക്ക് ശേഷേ ബിഹാര്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മികച്ച പ്രകടനമാണ് ഇത്തവണ കണ്ടത്.
ബി ജെ പി തന്നെയാണ് ബിഹാര്‍ രാഷ്ട്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2015ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 21 സീറ്റിന്റെ അധിക നേട്ടമാണ് ബി ജെ പിക്കുണ്ടായത്. 19.4 ശതമാനം വോട്ടുവിഹിതമാണ് ബി ജെ പിക്കുള്ളത്. ജെ ഡി യുവിന്റെ വോട്ടുവിഹിതം 15.4 ശതമാനത്തിലേക്കൊതുങ്ങി. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി ഇടഞ്ഞതാണ് ജെ ഡി യുവിന് കനത്ത തിരിച്ചടിയായത്. ജെ ഡി യു മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ ജെ പി മത്സരിക്കുകയും വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തെന്നാണ് വിലയിരുത്തല്‍. അതേസമയം ബി ജെ പി മത്സരിച്ച മണ്ഡലങ്ങളില്‍ എല്‍ ജെ പി പൂര്‍ണ പിന്തുണയും നല്‍കി.