International
പോരാട്ടം കനക്കുന്നു; വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപും ബൈഡനും
വാഷിങ്ടന്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനും. ആകെ 538 ഇലക്ടറല്‍ സീറ്റുകളില്‍ ഇതുവരെ 225 വോട്ടുകള്‍ ബൈഡനും 213 ട്രംപിനും ലഭിച്ചിട്ടുണ്ട്. 270 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. എണ്ണാനുള്ള ഇലക്ടറല്‍ വോട്ടുകളില്‍ സെനറ്റില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഫ്‌ളോറിഡ, ഒഹിയോ, ഇന്‍ഡ്യാന, കെന്റക്കി എന്നിവ ട്രംപിന് ലഭിച്ചിട്ടുണ്ട്. 2016ല്‍ ലഭിച്ച സ്റ്റേറ്റുകള്‍ ട്രംപ് നിലനിര്‍ത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ ട്രംപ് മറികടക്കും. നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, സൗത്ത് കാരലൈന, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറ്റം തുടരുന്നുണ്ട്. എല്ലായിടത്തും നേരിയ വ്യത്യാസത്തിലാണ് ട്രംപ് ലീഡ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, വലിയ ആത്മവിശ്വാസമാണ് ബൈഡന്‍ പ്രകടിപ്പിക്കുന്നത്. അവസാന വോട്ടും എണ്ണിത്തീരുന്നതു വരെ കാത്തിരിക്കണമെന്നാണ് ബൈഡന്‍ പറയുന്നത്. ഇപ്പോഴും ജയത്തിന്റെ പാതയില്‍ തന്നെയാണെന്ന് ബൈഡന്‍ അനുയായികളോടു പറഞ്ഞു. ഫലം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുകയാണ്. സ്വംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് മുന്‍തൂക്കമുള്ളത് ഫലം പ്രവചനാതീതമാക്കുന്നു. ട്രംപ് വിജയിച്ചു. ജോര്‍ജിയയില്‍ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഇത്തവണ പോസ്റ്റല്‍ വോട്ടുകളുടെയും മുന്‍കൂട്ടി രേഖപ്പെടുത്തിയ വോട്ടുകളുടെയും എണ്ണം കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈകീട്ട് ആറോടെ അന്തിമ ഫലം ലഭ്യമാകുമെന്നാണ് സൂചന. 10.2 കോടി ജനങ്ങളാണ് സമ്മതിദാനാവാവകാശം വിനിയോഗിച്ചത്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നിരുന്നു.