National
ഹത്രാസ് സംഭവം: ബലാത്സംഗം സംബന്ധിച്ച് പരാമര്‍ശിക്കാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണം കഴുത്തിനേറ്റ ക്ഷതം മൂലമെന്ന്
ഹത്രാസ് | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കഴുത്തിനേറ്റ ഗുരുതര പരിക്ക് മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിക്രൂരമായ പീഡനത്തിനിരയായി ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞെരിച്ചമര്‍ത്തിയതിന്റെ സൂചനകൾ ഉണ്ടെന്നും സെർവിക്കൽ നട്ടെല്ലിന് (കഴുത്തിൻെറ ഭാഗം) ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, റിപ്പോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിന് ഇരയായത് സംബന്ധിച്ച് പരാമര്‍ശമില്ല. എന്നാല്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായി റിപ്പോര്‍ട്ടിലുണ്ട്.
പരോക്ഷമായ ആഘാതത്താല്‍ സെര്‍വിക്കല്‍ നട്ടെല്ലിനേറ്റ പരിക്കാണ് യുവതിയുടെ മരണകാരണം എന്നാണ് ഡല്‍ഹി ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊല്ലാന് ശ്രമം നടന്നെന്നും എന്നാല് അത് മരണകാരണമല്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
സെപ്തംബര് 14നാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് യുവതിയെ മര്‍ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരന്നു. നഗ്‌നയായി ചോരവാര്‍ന്നൊലിക്കുന്ന നിലയിലാണ് ഒരു പാടത്ത് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ നാവ് മുറിഞ്ഞ നിലയിലായിരുന്നു. ആക്രമികള് കഴുത്തു ഞെരിച്ചു കൊല്ലാന് ശ്രമിക്കുന്നതിനിടെ കടിച്ചാണ് നാവ് മുറിഞ്ഞതെന്നാണ് പോലീസ് ഭാഷ്യം.
കഴുത്തിലേറ്റ പരുക്ക് കാരണം പെണ്‍കുട്ടി തളര്‍ന്നുപോയെന്നും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം, പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ ബലാത്സംഗം സ്ഥിരീകരിക്കപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ യുപി പോലീസ് ബന്ധുക്കളെ അറിയിക്കാതെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. മൃതദേഹം എടുത്ത് പിറ്റേന്ന് രാവിലെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന് അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം അവരെ കാണിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.