Covid19
ഇസ്‌ലാമിക് ഫൈനാൻസ്: അന്താരാഷ്ട്ര വെബിനാർ സമാപിച്ചു
പൂനൂർ | കൊവിഡാനന്തര ലോകത്തിന് പുതിയ സാമ്പത്തിക മാതൃകകളുടെ ആലോചനകൾ നടന്ന ഇസ്ലാമിക് ഫൈനാൻസ് അന്താരാഷ്ട്ര വെബിനാർ സമാപിച്ചു. “പോസ്റ്റ് കൊവിഡ് എക്കോണമി: ഇസ്ലാമിക് സമ്പദ് വ്യവസ്ഥയുടെ ബദൽ സാധ്യതകൾ” എന്ന പ്രമേയത്തിൽ മർകസ് സ്ഥാപനമായ ജാമിഅ മദീനതുന്നൂർ എക്കണോമിക്സ് ഡിപ്പാർട്ട്‌മെന്റാണ് വെബിനാർ സംഘടിപ്പിച്ചത്.
ആധുനിക സാമ്പത്തിക രംഗത്തെ തകർച്ചയും വെല്ലുവിളിയും തിരിച്ചറിഞ്ഞ് സുഭദ്രമായ ബദൽ വ്യവസ്ഥിതിയുടെ അനിവാര്യതയിലേക്ക് ക്ഷണിക്കുന്ന “ബദീൽ” വെബിനാറിന് വിദേശ ലക്ചറർമാരും സാമ്പത്തിക വിദഗ്ധരും നേതൃത്വം നൽകി. കൊവിഡാനന്തര സാമ്പത്തിക ക്രമത്തെ വിശദമായി പ്രതിപാദിക്കുന്ന വ്യത്യസ്ത സെഷനുകളായാണ് പരിപാടി നടന്നത്.
വേൾഡ് ബേങ്ക് ഫൈനാൻസ് ആന്റ് മാർക്കറ്റിംഗ് സെക്ടർ മേധാവി ഡോ. നിഹാസ് ഗുമുസ്, മലേഷ്യയിലെ ഇൻസിഫ് ഗ്രാജ്വേറ്റ് സ്റ്റഡി അക്കാദമിക്ക് അഡ്വൈസർ ഡോ: അസീനി ലെസാന, ഓസ്ട്രേലിയൻ സെന്റർ ഫോർ ഇസ്ലാമിക് ഫൈനാൻസ് ഡയറക്ടർ ആമിർ കോളൻ, സാമ്പത്തിക വിദഗ്ധനും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തഖ്വാ അഡ്വൈസറ്റി ആന്റ് ശരീഅ: ഇൻവെസ്റ്റ്മെന്റ് സ്വലൂഷൻസ് സഹ സ്ഥാപകനുമായ ഡോ. ശാരിഖ് നിസാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. ഏ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി വെബിനാർ ഉദ്ഘാടനം ചെയ്തു. ശഫീഖ് നൂറാനി സ്വാഗതവും ആശിർ ബീരാൻ നന്ദിയും പറഞ്ഞു. വെബിനാറിൽ ഇന്ത്യക്ക് പുറമെ നൈജീരിയ, സൊമാലിയ, മലേഷ്യ, സഊദി അറേബ്യ, ബ്രൂണൈ, ഒമാൻ , ഇന്തോനേഷ്യ, നോർത്ത് മാസിഡോണിയ, അൾജീരിയ തുടങ്ങിയ പത്തോളം രാഷ്ട്രങ്ങളിലെ ഗവേഷക വിദ്യാർഥികൾ സംബന്ധിച്ചു.