Connect with us

National

ലാവ്‌ലിന്‍ കേസ് പഴയ ബെഞ്ച് തന്നെ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവ്‌ലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്. കേസിലെ ഹര്‍ജികള്‍ സെപ്തംബര്‍ 21ന് തുടങ്ങുന്ന ആഴ്ച ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. നല്‍കിയ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. ഈ ഹര്‍ജികള്‍ ജസ്റ്റിസുമാരായ യു.യു. ലളിതും വിനീത് ശരണും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചുവെങ്കിലും ഈ ഹര്‍ജികള്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ബെഞ്ച് നിര്‍ദേശിച്ചത്.

---- facebook comment plugin here -----

Latest