Connect with us

Pathanamthitta

സാമ്പത്തിക തട്ടിപ്പ്; പോപ്പുലര്‍ ഫൈനാന്‍സിനെതിരെ കേസന്വേഷണത്തിന് പുതിയ സംഘം

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കോന്നി വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ കോന്നി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് അയക്കുമെന്നും നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ ഇതുമായി ചേര്‍ക്കും. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തേണ്ടതാണ്.

നിലവില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി എസ് രാജേഷിന്റെ നേതൃത്വത്തില്‍ എസ് ഐമാര്‍, എ എസ് ഐമാര്‍, മറ്റു പോലീസുദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ്, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, അടൂര്‍ പോലീസ് സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് സി പി ഒ വരെയുള്ള പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ സംഘം കേസുകള്‍ അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.