Covid19
സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങൾക്ക് കാരണം ലോക്ക്ഡൗൺ; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി| കൊവിഡ് മഹാമാരിയെ തുടർന്ന് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകർത്തതെന്ന് സുപ്രീം കോടതി. വായ്പാ മൊറട്ടോറിയം കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് മൊറട്ടോറിയം കാലയളവിൽ ബേങ്കുകൾ അധിക പലിശ ഈടാക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലയളവിൽ പലിശ ഈടാക്കാൻ കഴിയില്ലെന്ന് ആർ ബി ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ നിലപാട് വ്യക്തമാക്കണം.
നിങ്ങൾ പറയുന്നു ആർ ബി ഐ തീരുമാനം എടുത്തെന്ന്. ഞങ്ങൾ ആർ ബി ഐയുടെ മറുപടി പരിശോധിച്ചു, പക്ഷേ, കേന്ദ്രം ആർ ബി ഐക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണ്,” കോടതി കേന്ദ്രത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു.
കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയപരിധി അറിയിക്കണമെന്ന് സുപ്രീം കോടതി ബഞ്ച് കേന്ദ്ര പ്രതിനിധി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ഇതിനായി ഒരാഴ്ച കാലാവധി നീട്ടി നൽകണമെന്ന് മേത്ത ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നും സെപ്തംബർ ഒന്ന് മുതൽ എല്ലാം സാധാരണ സ്ഥിതിയിലേക്ക് മാറുമ്പോൾ വായ്പകൾ എൻ പി എകളായി മാറുമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതുവരെ വായ്പാ മൊറട്ടോറിയം നീട്ടിനൽകണമെന്ന് സിബൽ ആവശ്യപ്പെട്ടു. എന്നാൽ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാത്തതിനാൽ അടുത്ത പാദവും ഇതുപോലെ മോശമായി തുടരുമെന്ന് ആർ ബി ഐ ഗവർണർ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വാദത്തെ എതിർത്ത് തുഷാർ മേത്ത രംഗത്തെത്തി. ഹരജിയിൽ സെപ്തംബർ ഒന്നിന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.