Kozhikode
ഇ ഐ എ ഭേദഗതി പരിസ്ഥിതി സന്തുലനാവസ്ഥ തകിടം മറിക്കും: കലാലയം
കോഴിക്കോട് | കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ ഐ എ നോട്ടിഫിക്കേഷൻ-2020) പരിസ്ഥിതി സന്തുലനാവസ്ഥയെ തകിടം മറിക്കുമെന്ന് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ആശങ്കപ്പെട്ടു. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് സർക്കാർ പുതിയ കരട് പുറത്തിറക്കിയത്. പുതിയ വിജ്ഞാപനം പ്രകാരം വൻകിട പദ്ധതികൾക്ക് പോലും പാരിസ്ഥിതിക ആഘാത പഠനം നിർബന്ധമല്ലെന്ന് വരുന്നത് കോർപൊറേറ്റ് ശക്തികൾക്ക് മണ്ണും വായുവും തീരെഴുതിക്കൊടുക്കുന്നതിന് തുല്യമാണ്.
നിലവിലെ നിയമപ്രകാരം പൊതുജനങ്ങൾക്ക് ആക്ഷേപങ്ങൾ ഉന്നയിക്കാനുണ്ടായിരുന്ന ചെറിയ പഴുതുകൾ പോലും ഇല്ലാതാക്കുന്നതാണ് പുതിയ വിജ്ഞാപനം. പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയെ വൻതോതിൽ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധമായ സർക്കാർ നയങ്ങളെ തിരുത്തുന്നതിന് ശക്തമായ ജനകീയ പ്രക്ഷോപങ്ങൾ ഉയർന്നുവരണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. പി പ്രസാദ്, സി ആർ നീലകണ്ഠൻ, എ പി മുഹമ്മദ് അശ്ഹർ, സി കെ നജ്മുദ്ദീൻ, ബി കെ സുഹൈൽ, കാസിം മമ്പാട് സംസാരിച്ചു.