Connect with us

National

മരുമകന്റെ അറുത്തെടുത്ത തലയുമായി മധ്യവയസ്‌കൻ പോലീസ് സ്‌റ്റേഷനിൽ

Published

|

Last Updated

ഹൈദരാബാദ്|  മരുമകന്റെ അറുത്തെടുത്ത തലയുമായി മധ്യവയസ്‌ക്കൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മകളെ കൊന്നത് മരുമകനാണെന്ന് വ്യക്തമായതിനെ തുടർന്നാണ് പിതാവ് ഇത്തരമൊരു ദാരുണപ്രവൃത്തി നിർവഹിച്ചതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ് കിഴക്കൻ ഗോദാവരി ജില്ലയിലെ റൗത്തുൽപുടി മണ്ഡലത്തിലെ ധാരാ ജഗനാഥപുരം ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് മരുമകൻ ലച്ചനയുടെ അറുത്തെടുത്ത തലയുമായി പല്ല സത്യനാരായണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മകളെ കൊന്ന മരുമകൻ ലച്ചന തനിക്കൊപ്പം താമസിക്കുന്ന കൊച്ചുമക്കളെയും കൊന്ന് പുതിയ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നെന്ന് അറിഞ്ഞതാണ് സത്യനാരായണനെ പ്രകോപിപ്പിച്ചത്. മദ്യപിച്ച് വീട്ടിൽ എത്തിയ ലച്ചനയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു.

രണ്ടാം വിവാഹത്തിനായി പത്തുമാസം മുമ്പ് മകളെ കൊന്നത് മരുമകനാണെന്ന് തിരിച്ചറിഞ്ഞതാണ് പ്രതികാരത്തിന് കാരണമെന്ന് സത്യനാരായണ മൊഴി നൽകി. മകൾ പവാനിയുടെ മരണശേഷം കൊച്ചുമക്കളായ പെൺമക്കൾ സത്യനാരായണന്റെ വീട്ടിലാണ് താമസിക്കുന്നത്. തടസ്സം ഒഴിവാക്കാൻ ഇവരെയും കൊല്ലാൻ ലച്ചന പദ്ധതിയിട്ടിരുന്നതായും സത്യനാരായണ പറഞ്ഞു.

മകളുടെ മരണത്തിന്റെ ഓർമ ദിനവുമായി ബന്ധപ്പെട്ട് ലച്ചനയെ സത്യനാരായണ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സത്യനാരായണക്കെതിരെ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.