Connect with us

Kerala

പെട്ടിമുടി ഉരുള്‍പൊട്ടല്‍: അഞ്ച് മൃതദേങ്ങള്‍ കൂടി കണ്ടെടുത്തു

Published

|

Last Updated

മൂന്നാര്‍ | മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കോസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍  നടത്തുന്നത്.

തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി എംഎം മണി പെട്ടിമുടിയിലെത്തിയിട്ടുണ്ട്. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്.

ലേബര്‍ ക്ലബ്, കാന്റീന്‍, നാലു ലയങ്ങള്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന കുന്നിന്‍മുകളില്‍ വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു ഉരുള്‍ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.