National
നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പ്
ന്യൂഡൽഹി| രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ വിളിച്ചുകൂട്ടുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എം എൽ എമാർ. സുപ്രീം കോടതി വരെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ശേഷം ആഗസ്റ്റ് 14ന് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകുകയായിരുന്നു.
സച്ചിൻ പൈലറ്റും 18 വിമത എം എൽ എമാരും കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യമായി ജയ്പൂരിലേക്ക് മടങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ അണിയറയിൽ ആരംഭിച്ചു. ഈ മാസം 11മുതൽ ഇവർ ഡൽഹിക്ക് സമീപമുള്ള മനേസറിലെ റിസോർട്ടിലാണുള്ളത്. ജയ്പൂരിലേക്കുള്ള മടക്കത്തിന് തങ്ങൾക്ക് സംരക്ഷണം വേണമെന്നാണ് എം എൽ എമാരുടെ പക്ഷം. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിമത എം എൽ എമാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യരാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വിമതർ ജയ്പൂരിലേക്ക് മടങ്ങാനൊരുങ്ങുന്നത്. വിമതർക്ക് സ്പീക്കർ നൽകിയ അയോഗ്യതാ മുന്നറിയിപ്പ് നോട്ടീസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.